ആനയെ കാണാൻ ആസമിലും കേരളത്തിലും വരണം.. സിംഹത്തെ കാണാൻ ഗുജറാത്തിൽ പോണം… എന്നാൽ മുതലയെ കാണാൻ എങ്ങോട്ട് പോണം ???? ഇതിനുള്ള ഉത്തരമാണ് ഒഡീഷയും പശ്ചിമബംഗാളും നൽകുന്നത്. പ്രകൃതിയുടെ സംരക്ഷകരാണ് എന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. വന്യജീവി ആവാസ വ്യവസ്ഥകളാണ് ഹിമാലയൻ മലനിരകളുടെ അടിവാരത്തെ സസ്യശ്യാമളമാക്കുന്നത്. ഉൾനാടൻ അതിവിശാല ജലാശയങ്ങളും കണ്ടൽവനങ്ങളുമെല്ലാം തീർക്കുന്ന മായിക ലോകമാണിവിടം. അനുകൂല ആവാസ വ്യവസ്ഥ രൂപപ്പെട്ടതിനാൽ മുതലകൾ ഒഡീഷ്യയിൽ പെറ്റു പെരുകകയാണെന്നാണ് പുതിയ വിവരം. ആനകൾ പെറ്റുപെരുകുന്ന അസമിലെ അവസ്ഥയേക്കാൾ ഭീകരമാണ് പോലും ഒഡീഷ്യൻ തീരങ്ങളിലെ അവസ്ഥ
ഒഡീഷയിലെ ഭിതാർ കനിക ദേശീയോദ്ധ്യാനത്തിൽ നിന്നാണ് കൗതുകമെന്ന് തോന്നുമെങ്കിലും ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവരുന്നത്. കേന്ദ്രപാറ ജില്ലയിലാണ് മുതലകളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചത്. ഈ വർഷം മാത്രം കണക്കെടുത്തപ്പോൾ ശുദ്ധജലത്തിലും അല്ലാതേയും കഴിയാൻ സാധിക്കുന്ന 1784 മുതലകളാണ് ഒറ്റ ജില്ലയിൽ നിറഞ്ഞിരിക്കുന്നത്. ഒറ്റ വർഷത്തിനിടെ അമ്പതിനടുത്ത് മുതലകൾ ഒരുപ്രദേശത്ത്മാത്രം വർദ്ധിച്ചതിന്റെ ആശങ്കയിലാണ് വനംവകുപ്പ്. അതിലേറെ ഭീതിയിലാണ് ഗ്രാമവാസികൾ. കണക്കുകൾ പലതരത്തിലാണ് വനംവകുപ്പ് തരംതിരിച്ചിട്ടുള്ളത്. മുട്ടവിരിഞ്ഞവ 564, നടന്നുതുടങ്ങിയവ 378, ഭക്ഷണം സ്വയം കഴിക്കാനറിയാവുന്നവ 338, താരതമ്യേന വളർച്ചയെത്തിയത് 158, പ്രായമെത്തിയവ 346 എന്നിങ്ങനെയാണ് പ്രായമനുസരിച്ചുള്ള കണക്കുകൾ. ഒഡീഷ കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ സുന്ദർബൻസിലാണ് ഇത്തരം മുതലകൾ കൂടുതലായി കാണുന്നത്. കണ്ടൽ വനങ്ങളുള്ളിടം മുതലകളുടെ പ്രധാന ആവാസ കേന്ദ്രമാണെന്നതും ഒഡീഷയിലെ നദികളെ മുതലകളുടെ സ്വർഗ്ഗരാജ്യമാക്കി മാറ്റുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്.
രാത്രിയിലും പകലുമായിട്ടുമാണ് സെൻസസ് വനംവകുപ്പ് അതിസങ്കീർണ്ണമായ പ്രജനന കണക്കുകൾ ശേഖരിച്ചത്. മികച്ച വെയിൽ കിട്ടുന്നതാണ് മുതലകൾക്കിഷ്ടംമെന്നും അതേസമയം ചൂട് അധികമാകുന്നത് ഒട്ടും ഇഷ്ടവുമല്ലെന്നുമാണ് പഠനം. കടലിൽ നിന്നുള്ള വേലിയേറ്റവും ജലത്തിൽ ഉപ്പുരസം വർദ്ധിക്കുന്നതും മുതലക്കൂട്ടങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നുമാണ് വന്യജീവി സ്നേഹികൾ പറയുന്നത്. മനുഷ്യരുടെ ക്രൂരതകൾക്കിരയാകാത്തിടത്താണല്ലോ മൃഗങ്ങൾ അവരുടെ താവളമാക്കുന്നത്. അതുകൊണ്ട് തന്നെ അസം-ഒഡീഷ-പശചിമബംഗാൾ മേഖലയിൽ ആനയും കടുവയും ഇതാ ഇപ്പോൾ മുതലയും അവരുടെ സുന്ദര ലോകം കണ്ടെത്തുകയാണ്
Comments