ചെറിയ ഉയരങ്ങൾ പോലും നടന്നു കയറാൻ പ്രയാസപ്പെടുന്നവരാണ് നമ്മൾ. അപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് നടന്നു കയറുന്നകാര്യം ആലോചിക്കാനുണ്ടോ?. എന്നാൽ 50 വയസ്സിലും നേപ്പാൾ സ്വദേശിയായ കാമി റിത ഷെർപ്പ എവറസ്റ്റ് നടന്നല്ല ഓടിക്കയറും. ഒന്നും രണ്ടുമല്ല ഇതുവരെ 25 തവണയാണ് ടൂറിസ്റ്റ് ഗൈഡുകൂടിയായ റിത എവറസ്റ്റിന്റെ ശിരസ് തൊട്ടത്. ഓരോ തവണ എവറസ്റ്റ് കയറുമ്പോഴും റിത പൊളിച്ചടുക്കുന്നത് സ്വന്തം റെക്കോർഡ് ആണെന്നതാണ് ഏറെ രസകരം.
2018 മുതലാണ് റിത കാമി ഷെർപ്പ എവറസ്റ്റിനൊപ്പം റെക്കോർഡുകളും കീഴടക്കാൻ ആരംഭിച്ചത്. 2018 മെയിൽ 22ാം തവണ റിത കൊടുമുടി കയറിയപ്പോൾ 21 എന്ന മറ്റുള്ളവരുടെ റെക്കോർഡ് ചരിത്രമായി മാറി. തുടർന്നുള്ള മൂന്ന് വർഷവും സ്വന്തം റെക്കോർഡുകൾ പഴങ്കഥയാക്കിയായിരുന്നു റിതയുടെ കൊടുമുടി കയറ്റം.
1970 ൽ സാധാരണ ടൂറിസ്റ്റ് ഗൈഡ് കുടുംബത്തിലാണ് റിത ജനിച്ചത്. പിതാവ് അപ്പ ഷെർപ്പയും, സഹോദരൻ ഫുർബ താഷി ഷെർപ്പയും ഗൈഡുകൾ തന്നെ. 1950 എവറസ്റ്റ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയപ്പോൾ അവർക്ക് വഴികാട്ടിയായി നിന്ന ആദ്യ ഗൈഡായിരുന്നു ഷെർപ്പ.
യുവത്വത്തിലേക്ക് ചുവടുവെച്ചപ്പോൾ സന്യാസം സ്വീകരിക്കാനായിരുന്നു റിതയുടെ തീരുമാനം. എന്നാൽ പിന്നീട് പിതാവിന്റെയും സഹോദരന്റെയും പാത തന്നെ സ്വീകരിക്കുകയായിരുന്നു. തുടർന്ന് പിതാവിനെയും, 17 തവണ എവറസ്റ്റ് കയറിയ സഹോദരനെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു റിതയുടെ എവറസ്റ്റ് കയറ്റം.
1994 ലായിരുന്നു കാമി റിത ആദ്യമായി എവറസ്റ്റിന്റെ ശിരസിൽ തൊട്ടത്. കേവലം 24 വയസ്സുമാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം . തുുടർന്ന് എല്ലാവർഷവും ഇത് ആവർത്തിച്ചു. 2018 ൽ റെക്കോർഡ് നേടിയ അദ്ദേഹം വിരമിക്കുന്നതിന് മുൻപ് 25 തവണ എവറസ്റ്റ് കീഴടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരമായിരുന്നു പിന്നീടുണ്ടായ വർഷങ്ങളിൽ.
2018 ൽ 22ാം തവണ എവറസ്റ്റ് കൊടുമുടി കയറിയ അദ്ദേഹം 2019 മെയിൽ ലോകത്തെ അമ്പരപ്പിച്ച് രണ്ട് തവണ കൊടുമുടിയുടെ നെറുകയിൽ തൊട്ടു. എന്നാൽ അപ്രതീക്ഷിതമായി കൊറോണ കടന്നു വന്നതോടെ 2020 ൽ അദ്ദേഹത്തിന് കൊടുമുടി കയറാൻ ആയില്ല. വൈറസ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി എവറസ്റ്റ് കൊടുമുടിയിലേക്ക് സന്ദർശകരെ കയറ്റിവിടുന്നത് സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ അടുത്ത വർഷം എവറസ്റ്റ് തുറന്നു കൊടുത്തതോടെ അദ്ദേഹം സന്തോഷവാനായി.
2021 മെയിൽ വീണ്ടും കിലോ മീറ്ററുകൾ താണ്ടി റിത നടന്നു കയറി. സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ആ യാത്ര. എവറസ്റ്റിന്റെ നെറുകയിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞപ്പോൾ ചരിത്രം മറ്റൊരു നേട്ടത്തിന് കൂടി സാക്ഷിയായി.
25 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന തന്റെ റെക്കോർഡ് ടൂറിസം മേഖലയുടെ വികസനത്തിന് നിർണായകമാകുമെന്നാണ് റിതയുടെ വിശ്വാസം. 25 പ്രാവശ്യം എവറസ്റ്റ് കീഴടക്കിയതിന് ശേഷം വിരമിക്കണമെന്ന് പറഞ്ഞെങ്കിലും ഇനിയും ഗൈഡ് എന്ന ജോലിയിൽ തുടരണമെന്നാണ് റിത പറയുന്നത്.
Comments