ന്യൂഡൽഹി: ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തിരുന്ന ഒരു താരത്തിന് കൊറോണ സ്ഥിരീകരിച്ചു. ലോക ബാഡ്മിന്റൺ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ടൂർണമെന്റിന്റെ ഭാഗമായി നടത്തിയ നിർബന്ധിത ആർടിപിസിആർ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. താരത്തിന് രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ ഡബിൾസ് പാർട്ണറും ടൂർണമെന്റിൽ നിന്ന് പിൻമാറിയതായി ഫെഡറേഷൻ വ്യക്തമാക്കി.
സെമിയിൽ മത്സരിക്കാനിരുന്ന താരത്തിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ എതിരാളികൾക്ക് ഫൈനലിലേക്ക് വാക്കോവർ ലഭിച്ചിട്ടുണ്ട്. ഇന്നാണ് സെമി ആരംഭിക്കുന്നത്. പി.വി സിന്ധു ഉൾപ്പെടെയുളള ഇന്ത്യൻ താരങ്ങൾ സെമിയിലേക്ക് കടന്നിട്ടുണ്ട്.
താരങ്ങളുടെയും ഒഫീഷ്യലുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് കൊറോണ പരിശോധനകൾ കർശനമായി നടപ്പാക്കുന്നതെന്നും ലോക ബാഡ്മിന്റൺ ഫെഡറേഷന്റെയും ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷന്റെയും മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പരിശോധനകൾ നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
Comments