ന്യൂഡൽഹി: കൊറോണ മൂന്നാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുകയാണ്. രണ്ടാം തരംഗത്തിൽ നിന്നും മൂന്നാം തരംഗത്തെ വ്യത്യസ്തമാക്കുന്ന ചില ഘടങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിൽ പ്രധാനമായും ഡൽഹിയിലെ സ്ഥിതിഗതികളെ കുറിച്ചാണ് മന്ത്രാലയം അവലോകനം ചെയ്തത്. രാജ്യതലസ്ഥാനത്ത് മൂന്നാം തരംഗത്തെ തുടർന്ന് ആളുകളിൽ ഉണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങളെ കുറിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയത്.
മൂന്നാം തരംഗത്തിൽ പ്രധാനമായും അഞ്ച് രോഗലക്ഷണങ്ങളാണ് ആളുകളിൽ കണ്ടുവരുന്നത്. കഠിനമായതോ അല്ലാത്തതോ ആയ പനി, തൊണ്ടയിൽ കരകരപ്പ്, പേശികൾ ബലഹീനമാകുക, ക്ഷീണം എന്നിവയാണ് അഞ്ച് പ്രധാന രോഗ ലക്ഷണങ്ങൾ. ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ച 99 ശതമാനം ആളുകളിലും ഈ അഞ്ച് രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത് എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. അഞ്ച് ദിവസമോ അതിലധികമോ ഈ ലക്ഷണങ്ങൾ പ്രകടമായേക്കാം. 11 വയസ്സിനും, 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പനി, ശ്വാസകോശ അണുബാധ എന്നിവയാണ് ലക്ഷണങ്ങൾ എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
2021 നവംബർ 24ന് ദക്ഷിണാഫ്രിക്കയിൽ നിന്നും ഒമിക്രോൺ പൊട്ടിപ്പുറപ്പെട്ടപ്പോൾ, ലോകാരോഗ്യ സംഘടനയടക്കം ഈ അഞ്ച് പ്രധാന രോഗലക്ഷണങ്ങളാണ് രോഗികളിൽ കണ്ടെത്തിയത്. തൊണ്ടയിലെ കരകരപ്പാണ് ഒമിക്രോണിന്റെ പൊതുവായ രോഗലക്ഷണമെന്നും, ഡെൽറ്റ വകഭേദത്തെ പോലെ ഒമിക്രോണിനും ഇത്തരം രോഗലക്ഷണങ്ങളാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. എന്നാൽ പല രാജ്യങ്ങളിൽ ഒമിക്രോൺ പിടിമുറിക്കിയതോടെ, അമിതമായ വിയർപ്പും, വയറിളക്കവും ഒമിക്രോൺ രോഗലക്ഷണങ്ങളായി കൂട്ടിച്ചേർത്തു.
കൊറോണയുടെ മറ്റ് വകഭേദങ്ങളെ പോലെ, ഒമിക്രോൺ ശ്വാസകോശത്തെ സാരമായി ബാധിക്കില്ല എന്നതാണ് ഒരു ആശ്വാസം. കൊറോണയുടെ മൂന്നാം തരംഗത്തെ നയിക്കുന്നത് ഒമിക്രോൺ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തിമാക്കിയിരുന്നു. വാക്‌സിനും, മാസ്‌കും, സാമൂഹിക അകലവുമെല്ലാം കർശനമാക്കി രോഗ വ്യാപനത്തെ പ്രതിരോധിക്കാനാണ് വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നത്.















