ന്യൂഡൽഹി : കിറ്റ് കാറ്റിന്റെ കവറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രമുഖ കമ്പനിയായ നെസ്ലേ ഇന്ത്യയ്‌ക്കെതിരെ വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ ചിത്രങ്ങൾ കമ്പനി പിൻവലിച്ചു. ഭഗവാൻ ജഗന്നാഥൻ, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് നെസ്ലേ കിറ്റ് കാറ്റിന്റെ കവറിൽ ഉൾപ്പെടുത്തിയിരുന്നത്.
പുതിയ കിറ്റ് കാറ്റ് കവറിന്റെ ചിത്രങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് കമ്പനിയുടെ പ്രവൃർത്തി എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ചോക്ലേറ്റ് ഉപയോഗിച്ചു കഴിഞ്ഞാൽ ദൈവങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ കവറുകൾ ചവറ്റു കൊട്ടയിൽ ഇടും. ഇതിന് പുറമേ റോഡിൽ ഉപേക്ഷിക്കപ്പെടുന്ന കവറുകളിൽ ആളുകൾ ചവിട്ടി നടക്കും. ഇതെല്ലാം തന്നെ ഹിന്ദുക്കളുടെ മതവികാരത്തെ ഹനിക്കുമെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ ഒരാൾ പറയുന്നു.
രാജ്യത്തെ പ്രമുഖ കമ്പനികൾക്ക് ഉൾപ്പെടെ ഹിന്ദുക്കളെയും, ഹിന്ദു ദൈവങ്ങളെയും പരിഹസിക്കാൻ വലിയ ഉത്സാഹമാണെന്ന് മറ്റൊരു ഉപയോക്താവായ മധു ബെഗാലി ട്വീറ്റ് ചെയ്തു. മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ?. മറ്റേതെങ്കിലും മതത്തേയോ ദൈവങ്ങളെയോ പരിഹസിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ അറിയാമെന്നും മധു പറഞ്ഞു.
അതേസമയം വിമർശനം ശക്തമായതോടെ നെസ്ലേ കമ്പനി ക്ഷമാപണവുമായി രംഗത്ത് വന്നു. ഹിന്ദു മതത്തേയോ, ദൈവങ്ങളെയോ അപമാനിക്കുകയായിരുന്നില്ല ലക്ഷ്യമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഓരോ പ്രദേശത്തെയും സംസ്‌കാരങ്ങളെ ആളുകൾക്ക് മുൻപിൽ എത്തിക്കുകയാണ് തങ്ങൾ ലക്ഷ്യമിട്ടത്. കഴിഞ്ഞ വർഷം ഒഡീഷയുടെ സംസ്‌കാരത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു കവർ തയ്യാറാക്കിയിരുന്നതെന്നും നെസ്ലേ ഇന്ത്യ വ്യക്തമാക്കി.
Comments