ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ സ്വാധീനം പിടിച്ചുപറ്റാൻ പലശ്രമങ്ങളും നടത്തുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ബിജെപിയ്‌ക്കെതിരെ യുപിയിൽ മത്സരിക്കാൻ സ്വന്തം പാർട്ടിയിൽ താനല്ലാതെ വേറെയാരുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക വാദ്ര തന്നെ അറിയിച്ചെത്തിയിരിക്കുകയാണ്. യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രയിങ്കയ ഇക്കാര്യം വെളിപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടിയിൽ നിന്നും താനല്ലാതെ വേറെ ആരുണ്ടെന്നാണ് പ്രിയങ്ക പറഞ്ഞത്.
കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചോദ്യത്തിന് ‘ ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങൾക്ക് എല്ലായിടത്തും കാണാൻ സാധിക്കും’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. മത്സരിക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം യുപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള പ്രിയങ്ക പറഞ്ഞിരുന്നു. അതേസയമം സംസ്ഥാനത്തെ യുവാക്കൾക്കായുള്ള പാർട്ടിയുടെ പ്രകടന പത്രിക ഇന്ന് കോൺഗ്രസ് പുറത്തിറക്കി. സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയ കാഴ്‌ച്ചപ്പാട് നൽകാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള 125 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിലെ 50 പേർ വനിതകളാണ്. ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ രണ്ട് ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും.
Comments