കയ്യിൽ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇൻഡോനേഷ്യൻ ബാലനെ ഓർമ്മയുണ്ടോ? ആർത്തിയോടെ സിഗിരറ്റ് വലിക്കുന്ന രണ്ട് വയസ്സുകാരനെ അത്രപെട്ടെന്ന് ആർക്കും മറക്കാനാകില്ല. അന്ന് ആർദി റിസ്സാലിനെ പലരും നോക്കിയത് അത്ഭുതത്തോടെയാണ്. എന്നാൽ ഇന്നത്തെ ആർദിയുടെ ജീവിതത്തെക്കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടും. ഇന്ന് അവന് 14 വയസ്സുണ്ട്. അവന്റെ ജീവിതമാകെ മാറിയിരിക്കുന്നു…. കുട്ടിക്കാലത്ത് ദിവസവും 40 തോളം സിഗരറ്റ് വലിച്ചിരുന്ന ഈ കൗമാരക്കാരനിപ്പോൾ രാജ്യത്ത് പുകവലിക്കെതിരെ ശബ്ദം ഉയർത്തുകയാണ്…….. ഇത് കേൾക്കുമ്പോൾ പലർക്കും വിശ്വസിക്കാനാകുന്നില്ലല്ലേ…. നോക്കാം ആർദിയുടെ ഇപ്പോഴത്തെ ജീവിതം..
സുമാത്രയിലെ ഒരു കുഗ്രാമത്തിലാണ് ആർദിയുടെ ജനനം. പതിനെട്ട് മാസം മാത്രം പ്രായമുള്ളപ്പോൾ അച്ഛനാണ് ആദ്യമായി അർദിക്ക് സിഗററ്റ് നൽകിയത്. കൗതുകത്തിൽ തുടങ്ങിയ ആ ശീലം വളരെ ദോഷമായി ബാധിക്കുകയും അവന് സിഗിരറ്റ് ഇല്ലാതെ പറ്റാത്ത അവസ്ഥയിലെത്തുകയുമായിരുന്നു. മാർക്കറ്റിൽ പച്ചക്കറി വിൽപ്പനയായിരുന്നു ആർദിയുടെ അമ്മയുടെ തൊഴിൽ. മാർക്കറ്റിൽ പോകുമ്പോൾ കുഞ്ഞ് അൽദിയെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. അവിടെയുള്ള ആളുകളാണ് പുക വലിക്കാൻ കുഞ്ഞിനെ പഠിപ്പിച്ചത്. അവിടെ നിന്ന് അവന് സിഗരറ്റും ധാരാളം ലഭിച്ചു. സിഗരറ്റ് കിട്ടാഞ്ഞാൽ കലി തുള്ളുന്ന സ്വഭാവമായിരുന്നു, തല ചുമരിലിട്ട് ഇടിക്കും. സ്വയം മുറിവുകൾ ഏൽപ്പിക്കും. ആർദിയുടെ വാശിയിൽ തോൽക്കുന്ന മാതാപിതാക്കൾ അവന് സിഗരറ്റ് നൽകുകയായിരുന്നു.
അർദിയുടെ സിഗററ്റ് വലി പ്രശസ്തമായതോടെ സന്നദ്ധസംഘനകളും സർക്കാരും അന്വേഷിച്ചെത്തി. റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റാനാണ് സർക്കാർ നിർദ്ദേശം നൽകിയത്. ആസ്വദിച്ച് പുകവലിച്ച് നിൽക്കുന്ന സ്വന്തം ഫോട്ടോ കണ്ടാൽ ഇപ്പോൾ അവനുപോലും വിശ്വസിക്കാനാവുന്നില്ല. തന്റെ കൊച്ചുവണ്ടിയിൽ ഇരുന്ന് പുകവലിച്ചുകൊണ്ടിരിക്കുന്ന ആ ഇന്തോനേഷ്യക്കാരൻ പയ്യൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് അർദിയെ ഈ അവസ്ഥയിൽ ആക്കിയെടുത്തത്. സിഗററ്റ് നൽകിയില്ലെങ്കിൽ വാശിപിടിച്ച് ബഹളം വച്ച് നടന്ന തങ്ങളുടെ മകനാണ് ഇതെന്ന് മാതാപിതാക്കൾക്കും വിശ്വസിക്കാനാവുന്നില്ല. സിഗരറ്റുവലിയും അമിതമായ തീറ്റയും അർദിയെ പൊണ്ണത്തടിയനാക്കിയിരുന്നു. ഇപ്പോഴിതാ പുതിയ രൂപത്തിലുള്ള അർദിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. മെലിഞ്ഞ് സുന്ദരനായിരിക്കുന്നു അർദി. പുകവലി ഉപേക്ഷിക്കാനുള്ള ആ തീരുമാനം എന്നെ സംബന്ധിച്ച് വളരെ കഠിനം തന്നെയായിരുന്നുവെന്നാണ് ആർദി പറയുന്നത്.
ഒരിക്കലും മകനെ പഴയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ലെന്നു പറഞ്ഞു വിലപിച്ച, സിഗരറ്റിനു വേണ്ടി വാശി പിടിക്കുന്ന, അക്രമം കാണിക്കുന്ന മകനു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന ഒരമ്മയായിരുന്നു ആർഡിയുടേത്. അന്നവർ അവരെ തന്നെ ശപിച്ചു. എന്നാൽ ഇന്ന് ആ അമ്മ മകനെ തന്നോടൊപ്പം ചേർത്തു പിടിച്ച് അഭിമാനിക്കുകയാണ്. ഇൻഡോനേഷ്യയിൽ ഏതാണ്ട് 267000 കുട്ടികൾ ഇപ്പോഴും പുകയില ഉൽപ്പന്നങ്ങൾക്ക് അടിമകളാണെന്നാണ് കണക്കുകൾ പറയുന്നത്. പുക വലിക്കുന്ന ശീലമുള്ള മറ്റു കുട്ടികളെ അതിൽ നിന്നു മോചിതരാക്കാനുള്ള യജ്ഞത്തിലാണ് ഇപ്പോൾ അൽദി.
Comments