ചണ്ഡിഗഡ്: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശരവേഗത്തിൽ കരുക്കൾ നീക്കി എൻഡിഎ. തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ സീറ്റ് ചർച്ചകൾ പൂർത്തിയായി. ആകെയുള്ള 117 സീറ്റിൽ 65 ഇടത്ത് ബിജെപി മത്സരിക്കും. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലും
ശിരോമണി അകാലിദൾ (സുഖ്ദേവ് സിംഗ് ധിൻസ വിഭാഗം) 15 സീറ്റിലും മത്സരിക്കും.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് സീറ്റ് വിഭജനം പൂർത്തിയായ വിവരം അറിയിച്ചത്. പഞ്ചാബിന്റെ വികസനവും സുരക്ഷയുമാണ് ലക്ഷ്യമെന്ന് ജെപി നദ്ദ പറഞ്ഞു. എൻഡിഎ ഇവിടെ ലക്ഷ്യം വെയ്‌ക്കുന്നത് ഭരണമാറ്റമല്ല, മറിച്ച് ജനങ്ങളുടെ സുരക്ഷയാണ്. അവരുടെ വികസനവും സ്ഥിരതയുമാണെന്ന് നദ്ദ കൂട്ടിച്ചേർത്തു.
പഞ്ചാബിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പഞ്ചാബ് ജനതയുടെ സുരക്ഷയ്‌ക്ക് വേണ്ടിയുള്ളതാണ്. പഞ്ചാബിനെ സുരക്ഷിതമാക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം. 1984ലെ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവിടുത്തെ മാഫിയ രാജ് ഭരണം തങ്ങൾ അവസാനിപ്പിക്കുമെന്നും നദ്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷമാണ് സീറ്റ് വിഭജനം പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പഞ്ചാബിന്റെ മഹത്വം വീണ്ടെടുക്കുന്നതിനും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു. അമരീന്ദർ സിംഗും യോഗത്തിൽ പങ്കെടുത്തിരുന്നു.
Comments