കൊച്ചി : നടന്‍ ദിലീപ് പ്രതിയായ ഗൂഢാലോചനക്കേസിന്റെ ചോദ്യംചെയ്യലിനിടെ സംവിധായകന്‍ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. ദിലീപിന്‍റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്‍റെ ജീവനക്കാരനെയും വിളിപ്പിച്ചു
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയില്‍നിന്ന് മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.
ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും റാഫിയുടേതായിരുന്നു. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് താന്‍ സ്വമേധയാ പിന്മാറിയകാര്യം റാഫിക്ക് അറിയാമെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍. തന്റെ ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറിയതിലുള്ള വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്നായിരുന്നു ദിലീപിന്റെ ആരോപണം.
ദിലീപിനെ നായകനാക്കി ചിത്രീകരിക്കാനുദ്ദേശിച്ചാണ് ബാലചന്ദ്രകുമാർ സിനിമക്ക് തിരക്കഥയെഴുതിയത്. പിക് പോക്കറ്റ് എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ മിനുക്ക് പണിക്കായി 2018 ലാണ് തന്റെ കൈവശം ഏൽപ്പിക്കുന്നതെന്ന് റാഫി പറഞ്ഞു .ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല.
പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു. എന്തു കൊണ്ടാണ് സിനിമയിൽ നിന്നും പിൻമാറിയതെന്നതിനെകുറിച്ച് അറിയില്ല. പിൻമാറിയെന്ന് മാത്രമാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദ്രകുമാർ തന്നെ വിളിച്ച് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞത് ഈയടുത്ത കാലത്താണെന്ന് വിശദീകരിച്ച റാഫി, അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞ കാര്യങ്ങൾ പറയാൻ സാധിക്കില്ലെന്നും അറിയിച്ചു.
ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്‌ക്ക് സമയം നീട്ടിനല്‍കില്ലെന്ന സുപ്രീംകോടതി വിധി ഈ കേസിനെ ബാധിക്കില്ലെന്നും രണ്ടും വ്യത്യസ്തമായ കേസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments