തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം കുറയ്ക്കാൻ പുതിയ നിയമഭേദതിയുമായി സംസ്ഥാന സർക്കാർ. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് കഴിഞ്ഞ ദിവസം അനുമതി നൽകി. അംഗീകാരത്തിനായി ഇത് ഗവർണർക്ക് അയച്ചിരിക്കുകയാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ പിന്നെ ലോകായുക്ത പേരിന് വേണ്ടി മാത്രമാകും.
മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ് സർക്കാർ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ചെയ്യാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം ലഭിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.
പൊതുപ്രവർത്തകർക്കെതിരെ അഴിമതി തെളിഞ്ഞാൽ അവർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ പോലും ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത് സംബന്ധിച്ച ലോകായുക്തയുടെ വിധി, വിഷയവുമായി ബന്ധപ്പെട്ട അധികാരിക്ക് നൽകണമെന്നും അധികാരി അംഗീകരിക്കണമെന്നുമാണ് നിലവിലെ നിയമം. എന്നാൽ പുതിയ ഭേദഗതി വരുന്നതോടെ ലോകായുക്തയുടെ ഇത്തരത്തിലുള്ള വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിംഗ് കൂടി നടത്തി തള്ളാനാകും.
ഒന്നാം പിണറായി സർക്കാർ കാലത്ത് മന്ത്രിയായിരുന്ന കെടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധിയുണ്ടായിരുന്നു. കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവെച്ചു. ലോകായുക്തയുടെ വിധിക്കെതിരെ കെ ടി ജലീൽ സുപ്രീം കോടതി വരെ പോയെങ്കിലും കാര്യമുണ്ടായില്ല. മന്ത്രിയുടെ രാജിക്ക് വരെ ഉത്തരവിട്ട ലോകായുക്തയ്ക്കെതിരെയാണ് ഇപ്പോൾ സർക്കാർ നീക്കം.
ദുരിതാശ്വാസ നിധി തുക വകമാറ്റി എന്ന് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി നിൽക്കുന്നുണ്ട്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകി, അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ.
കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെ മന്ത്രി ബിന്ദുവിനെതിരെയും ലോകായുക്തയിൽ കേസ് വന്നിട്ടുണ്ട്.
Comments