കൊച്ചി : ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്ന സർക്കാർ നീക്കത്തിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി . ലോകായുക്തയുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഗീർവ്വാണം അടിക്കുകയും അവരുടെ ചിറകരിയുകയും ചെയ്യുന്ന നെറികേടാണ് പിണറായി വിജയൻ സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പിണറായി വിജയൻ സർക്കാരും സിപിഎമ്മും ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ ശാപമാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ ഭരണഘടനയേയും നീതിനിർവഹണ സംവിധാനങ്ങളേയും അട്ടിമറിക്കാൻ ഒരു ഉളുപ്പുമില്ല എന്ന് ഇതിനു മുൻപും സിപിഎം തെളിയിച്ചിട്ടുണ്ട്. എന്ത് നെറികേട് കാണിച്ചാലും അത് ഉളുപ്പില്ലാതെ ന്യായീകരിക്കാൻ സാധിക്കുന്ന നേതാക്കളും അവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറായ അണികളുമാണ് ഇവരുടെ ശക്തി. പറയുന്നതിന് ഘടക വിരുദ്ധമായി പ്രവർത്തിക്കാനും അതിന് ന്യായീകരണം ചമയ്‌ക്കാനും അസാമാന്യ തൊലിക്കട്ടിയുള്ള പാർട്ടിയാണ് സിപിഎം.
പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ ഇടപെടണം. എന്നിട്ട് മതി അഴിമതിയ്‌ക്കെതിരായ വാചക കസർത്ത്. ഈ ഓർഡിനൻസ് കോടതി കയറാൻ ഇടയാക്കാതെ തിരിച്ചയക്കാൻ ഗവർണ്ണർ തയ്യാറാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.
ഇക്കാര്യത്തിൽ ഭരണഘടന നൽകുന്ന പരിമിതമായ അധികാരം ഗവർണ്ണർ വിനിയോഗിക്കണം. ഓർഡിനൻസ് ഒരിക്കൽ തിരിച്ചയച്ചാൽ പിണറായി സർക്കാർ വീണ്ടും അയക്കുമോ എന്ന് കൂടി കേരളത്തിന് അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഗവർണ്ണർക്ക് സാധിക്കും. അതോടെ അഴിമതിക്കെതിരായ സിപിഎം ഗീർവ്വാണം അവസാനിക്കുമല്ലോ?- സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Comments