ന്യൂഡൽഹി:തലസ്ഥാനത്ത് എട്ട് വയസുകാരിയെ രണ്ട് കുട്ടികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. നോർത്ത് ഈസ്റ്റ് ദില്ലി സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ 11 ഉം 12 ഉം വയസുള്ള രണ്ട് കുട്ടികളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടി ഇപ്പോൾ ഗുരുതരവാസ്ഥയിൽ ചികിത്സയിലാണ്. കേസിലെ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് അയച്ചിരുന്നു.ഇതിന് പിന്നാലെയാണ് പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ പിടിയിലാവുന്നത്.
ഇന്നലെ വൈകുന്നേരം പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം കളിക്കാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു, എന്നാൽ പ്രദേശത്തെ 12 വയസ്സുള്ള ആൺകുട്ടി കളിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് ഇയാളും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് വ്യക്തമാക്കി.
പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം, കഠിനമായ വയറുവേദന ആണെന്ന് വീട്ടുകാരോട് പറഞ്ഞു.തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ രീതിയിൽ പരിക്കേറ്റ് രക്തസ്രാവമുള്ളതായി മാതാപിതാക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ചതായും വൈദ്യപരിശോധന നടത്തിയതായും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്‌സോ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏകദേശം 11 ഉം 12 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ തിരിച്ചറിഞ്ഞ് പിടികൂടിയതായി ഡി സി പി ( നോർത്ത് ഈസ്റ്റ് ) സഞ്ജയ് സെയ്ൻ പറഞ്ഞു. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ആൺകുട്ടികളെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ അവരെ ചോദ്യം ചെയ്യുകയാണ്. കുട്ടി ഇപ്പോൾ ആശുപത്രിയിലാണെന്നും ഡി സി പി പറഞ്ഞു.
Comments