ശ്രീനഗർ : റിപ്പബ്ലിക് ദിനത്തിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ പാറിപ്പറന്ന് ത്രിവർണപതാക. 73ാം റിപ്പബ്ലിക് ദിനത്തിൽ എൻജിഒകളുടെ സഹകരണത്തോടെയാണ് അധികൃതർ ക്ലോക്ക് ടവറിൽ ദേശീയ പതാക ഉയർത്തിയത്. നീണ്ട 30 വർഷത്തിന് ശേഷമാണ് ചാൽ ചൗക്കിലെ ക്ലോക് ടവറിൽ ത്രിവർണ പതാക പാറുന്നത്.
ആക്ടിവിസ്റ്റുകളായ സാജിദ് യൂസഫ് ഷാ, സഹിൽ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലോക്ക് ടവറിൽ പതാക സ്ഥാപിച്ചത്. പതാക ഉയർത്തുന്നതു കാണാൻ നിരവധി പ്രമുഖർ ലാൽ ചൗക്കിൽ എത്തിയിരുന്നു. വിവിധ ജില്ലകളിലെ വിദ്യാർത്ഥികളും ചാൽ ചൗക്കിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു. പതാക ഉയർത്തിയതിന് ശേഷം മധുരവും വിതരണം ചെയ്താണ് റിപ്പബ്ലിക് ദിനം ആഘോഷമാക്കിയത്.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ പാകിസ്താൻ പതാക മാത്രമേ തങ്ങൾക്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് ആഘോഷ പരിപാടികൾക്ക് ശേഷം സഹിൽ ബഷീർ പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നിരവധി മാറ്റങ്ങൾ ജമ്മു കശ്മീരിൽ ഉണ്ടായിത്തുടങ്ങി. എന്താണ് പുതിയ കശ്മീർ എന്നാണ് ചില രാജ്യവിരുദ്ധ ശക്തികൾ ഉയർത്തുന്ന ചോദ്യം. ഇതിനുള്ള ഉത്തരമാണ് ക്ലോക് ടവറിൽ പാറിപ്പറക്കുന്ന ത്രിവർണ പതാകയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തരം ദേശീയ പതാക ഉയരാത്ത ഒരേയൊരു സ്ഥലമാണ് ലാൽ ചൗക്കിലെ ക്ലോക്ക് ടവറെന്ന് സാജിദ് യൂസഫ് പറഞ്ഞു. എന്നാൽ തങ്ങൾ ഇതു തിരുത്താൻ തീരുമാനിച്ചു. ക്ലോക്ക് ടവറിൽ തങ്ങൾ ത്രിവർണ പതാക ഉയർത്തി. നേരത്തെയും നിരവധി പേർ ഇതിന് ശ്രമിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. തങ്ങൾ ഇതിൽ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1992 ൽ ഭീകരവാദം ശക്തമായിരുന്ന സമയത്താണ് ആദ്യമായി ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർന്നത്. മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയായിരുന്നു അന്ന് ദേശീയ പതാക ഉയർത്തിയത്.
Comments