പനാജി : ഗോവയിൽ തുടർഭരണമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക് നടത്തിയ പി മാർക് അഭിപ്രായ സർവ്വേയിലാണ് ബിജെപിയ്‌ക്ക് മിന്നും വിജയം പ്രവചിച്ചിരിക്കുന്നത്. തുടർഭരണം ലഭിച്ചാൽ ഗോവയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിനാകും തുടക്കം കുറിക്കുക.
ജനുവരി 23 നും 25 നും ഇടയിലായാണ് മാദ്ധ്യമം സർവ്വേ നടത്തിയത്. തെരഞ്ഞെടുപ്പിൽ ബിജെപി 15 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവ്വേയിലെ പ്രവചനം. ആകെ വോട്ടുകളുടെ 30 ശതമാനത്തിലേറെ ബിജെപി സ്വന്തമാക്കുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നുണ്ട്. 2017 ലെ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് ബിജെപി നേടിയത്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപിയോടുള്ള ജനങ്ങളുടെ പ്രിയം വർദ്ധിച്ചിട്ടുണ്ടെന്നാണ് സർവ്വേഫലങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം കോൺഗ്രസിന് 10 മുതൽ 14 സീറ്റുകൾവരെയാകും ലഭിക്കുക. ആകെ വോട്ടിന്റെ 22 ശതമാനം മാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂവെന്നാണ് പ്രവചനം. ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റ കക്ഷിയായി കോൺഗ്രസ് മാറുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെയും ആംആദ്മിയുടെയും ശ്രമങ്ങൾ വിഫലമാകുമെന്നാണ് സർവ്വേഫലത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ അഞ്ച് മുതൽ ഒൻപതുവരെ സീറ്റുകൾ ആംആദ്മിയ്‌ക്ക് ലഭിക്കുമ്പോൾ ഒന്നു മുതൽ അഞ്ച് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ഒതുങ്ങും.
ഫെബ്രുവരി 14 നാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും. 11,56,762 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 1,722 പോളിംഗ് സ്‌റ്റേഷനുകളിലാകും വോട്ടെടുപ്പ്.
Comments