ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിനും. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറിൽ ഇന്ത്യയും ഫിലിപ്പീൻസും ഒപ്പുവെച്ചു. ഫിലിപ്പീൻസ് നാവിക സേനയ്‌ക്കായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് വാങ്ങിയത്. ഫിലിപ്പീൻസിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും, ഫിലിപ്പീൻസും തമ്മിൽ വർഷങ്ങളുടെ പ്രതിരോധ ബന്ധമാണുള്ളത്. അത് കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതാകും പുതിയ കരാർ. മൂന്ന് ബാറ്ററി മിസൈലുകളാണ് ഫിലിപ്പീൻസിന് ഇന്ത്യ നൽകിയത്. ദിവസങ്ങൾക്ക് മുൻപാണ് ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക കയറ്റുമതിയാണിത്.
ഇന്ത്യയും റഷ്യയും ചേർന്നാണ് ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണ് വേഗം. ഭാരം 2500 കിലോയും. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണ് സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ക്രൂയിസ് മിസൈലായ ഇത് മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ തൊടുത്ത് കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനാകും.
ചൈനീസ് വെല്ലുവിളികൾ നേരിടുക എന്നതാണ് ബ്രഹ്മോസ് വാങ്ങുന്നതിലൂടെ ഫിലിപ്പീൻസ് ലക്ഷ്യമിടുന്നത്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണ് മിസൈൽ വിന്യസിക്കുക. ആയുധ സംവിധാനം നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് ടീം നേരത്തെ തന്നെ ഫിലിപ്പീൻസ് തലസ്ഥാനമായ മനില സന്ദർശിച്ചിരുന്നു.
Comments