പ്രായത്തെക്കാൾ നേട്ടം കൈവരിച്ച പെൺകുട്ടി…. പ്രധാനമന്ത്രി നരേന്ദ്രമോദി മംഗളൂരു സ്വദേശിയായ റിമോണ എവെറ്റെ പെരേരയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. പ്രധാനമന്ത്രിയുടെ ഈ പരാമർശം എല്ലാ അർത്ഥത്തിലും ഉചിതമാണെന്ന് തെളിയിക്കുന്നതാണ് റിമോണയുടെ നേട്ടങ്ങൾ . ഇന്ത്യയുടെ കലാ പാരമ്പര്യം ലോകമെമ്പാടും എത്തിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഭരതനാട്യം, കുച്ചിപ്പുടി, കഥക്ക്, സെമി ക്ലാസിക്കൽ ഫോക്ക്, യക്ഷഗാനം, പാശ്ചാത്യ, സമകാലിക നൃത്തം തുടങ്ങിയ നൃത്തരൂപങ്ങൾ അഭ്യസിച്ച് ലോകശ്രദ്ധനേടിയ റിമോണയ്‌ക്ക് ബാലപുരസ്‌കാരം നൽകി ആദരിച്ചിരിക്കുകയാണ് രാജ്യം.
മംഗളൂരു ഫാൽനിർ സ്വദേശിയായ പെരേര നന്ദൂർ പട്വ പിയു കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഗ്ലാഡിസ് സെലീനയുടേയും പരേതനായ എവറസ്റ്റ് പെരേരയുടേയും മകളായ റിമോണ എവെറ്റെ പെരേര കലാസാംസ്‌കാരിക വൈഭവങ്ങളിൽ എന്നും മുന്നിലാണ്. തന്റെ മൂന്നാം വയസിലാണ് നൃത്ത അഭ്യാസ രംഗത്തേയ്‌ക്ക് റിമോണ കടക്കുന്നത്. ഭരതനാട്യം പഠിച്ചാണ് റിമോണ തന്റെ കലാജീവതം ആരംഭിക്കുന്നത്.
സന്ദേശ ഫൗണ്ടേഷൻ ഓഫ് ആർട്സ് ആന്റ് കൾചർ, സൗരഭ് സംഗീത് നൃത്യകലാ പരിഷത്ത് എന്നിവിടങ്ങളിൽ നിന്നാണ് കലാരൂപങ്ങൾ പഠിക്കുന്നത്. വെസ്റ്റേൺ ഡാൻസ്, നാടോടി നൃത്തം, എന്നിങ്ങനെ നിരവധി നൃത്തശൈലികൾ പെരേര അഭ്യസിക്കുന്നുണ്ട്. എണ്ണിയാലൊടുങ്ങാത്ത മത്സരങ്ങളിൽ പങ്കെടുത്ത് നൂറുകണക്കിന് സമ്മാനങ്ങളാണ് റെമോണ നേടിയത്. എണ്ണമറ്റ സ്റ്റേജ് ഷോകളും റിമോണ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഭാരത് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്-ലണ്ടൻ എന്നിവയിലും റിമോണ ഇടം നേടിയിട്ടുണ്ട്. 2021-ലെ സംസ്ഥാനതല ബാലഗൗരവ് പ്രശസ്തി പുരസ്‌കാരവും 2017-ലെ ജില്ലാതല ആസാധാരണ പ്രതിഭ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 16 സംസ്ഥാനങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ച പെൺകുട്ടി 20 ലധികം അവാർഡുകൾ നേടി.
പ്രായത്തേക്കാൾ വലിയ നേട്ടങ്ങൾ കൈവരിച്ച പെൺകുട്ടി എന്നാണ് പ്രധാനമന്ത്രി റിമോണയെ വിശേഷിപ്പിച്ചത്. റിമോണയെപ്പോലുള്ള യുവതാരങ്ങളാണ് രാജ്യത്തിന്റെ ഭാവിയെ വാർത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കലാരൂപങ്ങളെയും ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയധികം സമർപ്പണബോധത്തോടെ ഉൾക്കൊള്ളാൻ എങ്ങനെയാണ് സാധിച്ചത് എന്ന് പ്രധാനമന്ത്രി റിമോണയോട് ചോദിച്ചു.
തന്റെ വിജയത്തിന് കാരണം അമ്മയും കുടുംബവുമാണെന്നാണ് റിമോണ പ്രധാനമന്ത്രിയോട് പറഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ മരിച്ചു. അമ്മ ഏറെ കഷ്ടപ്പെട്ടാണ് തങ്ങളെ പഠിപ്പിച്ചത്. തന്നെ ഒരു നർത്തകിയാക്കണമെന്നത് അമ്മയുടെ എല്ലാ കാലത്തേയും ആഗ്രഹമായിരുന്നു. അതാണ് തനിക്ക് പ്രചോദനമായത്. ഇന്ത്യയുടെ പാരമ്പര്യം ലോകമെമ്പാടും എത്തിക്കാൻ താൻ കഠിനമായി പരിശ്രമിക്കുമെന്നാണ് പെരേര പ്രധാനമന്ത്രിയ്‌ക്ക് വാക്ക് നൽകുകയും ചെയ്തു.
Comments