തിരുവനന്തപുരം: എസ്എസ്എൽസി,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷകൾ ആദ്യം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എഴുത്ത് പരീക്ഷയ്‌ക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. പ്രാക്ടിക്കൽ പരീക്ഷകൾ ആദ്യം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊറോണ പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷകൾക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓരോ സ്‌കൂളിലെയും സാഹചര്യം അനുസരിച്ച് മോഡൽ പരീക്ഷ നടത്തും. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്, സപ്ളിമെന്ററി പരീക്ഷകൾ 31ന് ആരംഭിക്കും. പൊതുപരീക്ഷയ്‌ക്ക് 60 ശതമാനം ഫോക്കസ് ഏര്യയിൽ നിന്ന് 70 ശതമാനം ചോദ്യങ്ങൾക്കാണ് ഉത്തരം എഴുതേണ്ടത്. നോൺ ഫോക്കസ് ഏര്യയിൽ നിന്ന് 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം.
ഇന്റേണൽ, പ്രാക്ടിക്കൽ മാർക്കുകളും വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കാൻ പരിഗണിക്കും. ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്തും. എട്ടു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ ജിസ്യൂട്ട് വഴി ഓൺലൈൻ ക്ലാസ് നടത്തും. ഓൺലൈൻ ക്ലാസുകളിൽ ഹാജർ രേഖപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments