കൽക്കത്ത: മമതാ ബാനർജി സർക്കാറിന് പുതിയ പ്രതിസന്ധി. പശ്ചിമ ബംഗാൾ കൽക്കരി കുംഭകോണ കേസിൽ മമതയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ മുതിർന്നനേതാവുമായ വിനയ് മിശ്രയുടെ സഹോദരൻ വികാസ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
അസനോളിലെ സിബിഐ പ്രത്യേക കോടതിയാണ് വികാസ് മിശ്രയുടെ ജാമ്യാപേക്ഷ തളളിയത്. അടുത്തമാസം 7ന് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. വികാസ് മിശ്ര ചികിത്സയിൽ കഴിയുന്ന എസ്എസ്‌കെഎം ആശുപത്രിയോട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ യുവജന വിഭാഗം നേതാവ് കൂടിയായ വിനയ് മിശ്രയും കേസിൽ പ്രതിയാണ്.
ബംഗാളിലെ കൽക്കരി മാഫിയകൾ വിനയ് മിശ്ര വഴി മറ്റ് പാർട്ടി നേതാക്കൾക്ക് നിരന്തരം കൈക്കൂലി നൽകിയെന്നാണ് സിബിഐ കേസ്. ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ കുനുസ്‌തോരിയ, കജോരിയ കൽക്കരി പാടങ്ങളിൽ അനധികൃത ഖനനം നടത്തിയെന്നും കൽക്കരി മോഷണം നടത്തിയെന്നുമാണ് സിബിഐ ചാർജ്ജ് ചെയ്തിരിക്കുന്ന കേസ്. 2020 നവംബറിലാണ് സിബിഐ കേസെടുത്തത്.
വിനയ് മിശ്ര, സഹോദരൻ വികാസ് മിശ്ര, കേസിലെ പ്രധാന പ്രതിയായ അനുപ് മാജി എന്നിവരുടെ 10 കോടിയോളം രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. പ്രിവെൻഷൻ ഓഫ് മണി ലോൺഡറിംഗ് ആക്ട്(പിഎംഎൽഎ) പ്രകാരമായിരുന്നു നടപടി. ഉത്തർപ്രദേശ്, മുംബൈ, കൽക്കത്ത എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
Comments