ന്യൂഡൽഹി: അസമിലെ ഗുവാഹത്തിയിൽ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനി റിദ്ദിമ സ്വർഗിയാരി 2047 ലെ ഇന്ത്യയെ സ്വപ്‌നം കാണുന്നത് ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം, തീവ്രവാദത്തിൽനിന്ന് പൂർണ്ണമായും മുക്തം, 100 ശതമാനം സാക്ഷരതയുള്ള രാജ്യങ്ങളിലൊന്ന്, അപകടങ്ങളൊന്നും സംഭവിക്കാത്ത രാജ്യം,
കഴിവുള്ളതും സുസ്ഥിര സാങ്കേതികവിദ്യയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ രാജ്യം. ഇന്ത്യയെക്കുറിച്ചുളള റിദ്ദിമയുടെ സ്വപ്‌നങ്ങൾ രാജ്യത്തെ അറിയിച്ചത് പ്രധാനമന്ത്രിയാണ് മൻ കി ബാത്തിലൂടെ.
സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തിൽ തനിക്ക് ഇങ്ങനെ ഇന്ത്യ കാണണമെന്നാണ് റിദ്ദിമ എഴുതിയത്. നമ്മുടെ പെൺമക്കൾ എന്തു വിചാരിക്കുന്നുവോ, അവർ രാജ്യത്തെക്കുറിച്ച് കാണുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും എല്ലാവരുടെയും ശ്രമങ്ങൾ ചേരുമ്പോൾ, യുവതലമുറ ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കും. അപ്പോൾ നിങ്ങൾ തീർച്ചയായും ഇന്ത്യയെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റുമെന്നുമായിരുന്നു റിദ്ദിമയോടുളള പ്രധാനമന്ത്രിയുടെ മറുപടി.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാട് എത്ര വിശാലവും വലുതുമാണെന്ന് തനിക്ക് ലഭിച്ച അമൃത് മഹോത്സവുമായി ബന്ധപ്പെട്ട പോസ്റ്റ് കാർഡുകൾ കാണിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള മുഹമ്മദ് ഇബ്രാഹിം 2047 ൽ ഇന്ത്യയെ പ്രതിരോധരംഗത്തെ വലിയ ശക്തിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ചന്ദ്രനിൽ ഇന്ത്യയ്‌ക്ക് സ്വന്തമായി റിസർച്ച് ബേയ്‌സ് ഉണ്ടാകണമെന്നും ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കുന്നതിനുള്ള പ്രയത്‌നം ഇന്ത്യ ആരംഭിക്കണമെന്നും മുഹമ്മദ് ഇബ്രാഹിം ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, ഭൂമിയെ മലിനീകരണത്തിൽ നിന്ന് മുക്തമാക്കുന്നതിൽ ഇന്ത്യയ്‌ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇബ്രാഹിം വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക സമൃദ്ധിയുള്ളതും അഴിമതിയില്ലാത്തതുമായ ഇന്ത്യയെന്നാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നുള്ള നവ്യാവർമ്മ എഴുതിയത്. അഴിമതി രാജ്യത്തെ ചിതൽപോലെ പൊള്ളയാക്കുമെന്നും അതിൽനിന്ന് മോചനം നേടാൻ എന്തിന് 2047 വരെ കാത്തിരിക്കണം? എല്ലാവരും ഇന്നത്തെ യുവജനങ്ങളോടൊരുമിച്ച് പ്രവർത്തിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
മധ്യപ്രദേശിലെ റായ്‌സേനിലെ സരസ്വതി വിദ്യാമന്ദിറിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിനിയായ ഭാവന. ത്രിവർണ്ണ പതാകകൊണ്ട് അലങ്കരിച്ച പോസ്റ്റ് കാർഡിലാണ് പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചത്. പോസ്റ്റ് കാർഡിലെ അലങ്കാരം ഏറെ ഇഷ്ടപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ആവേശം നമ്മുടെ നാട്ടിൽ മാത്രമല്ല. ഇന്ത്യയുടെ സുഹൃദ് രാജ്യമായ ക്രൊയേഷ്യയിൽ നിന്ന് തനിക്ക് 75 പോസ്റ്റ് കാർഡുകൾ ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള സ്‌കൂൾ ഓഫ് അപ്പ്ഡ്‌ളൈഡ് ആർട്‌സ് ആൻഡ് ഡിസൈനിലെ വിദ്യാർത്ഥികളാണ് കാർഡുകൾ അയച്ചത്.
Comments