കൊച്ചി: കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി തീയറ്ററുകൾ അടയ്‌ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം കടുപ്പിച്ച് ഫെഫ്ക. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകളിലെ തീയറ്ററുകൾ അടച്ചുപൂട്ടി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് ഫെഫ്ക കത്തയച്ചു. വിഷയത്തിൽ പുനരാലോചന വേണമെന്നാണ് ഫെഫ്ക ഉന്നയിക്കുന്ന ആവശ്യം.
എന്തുകൊണ്ടാണ് മാളുകളും ബാറുകളും എല്ലാം തടസമില്ലാതെ പ്രവർത്തിക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ച് പൂട്ടപ്പെടുന്നത് എന്നാണ് ഫെഫ്ക ഉന്നയിച്ച ചോദ്യം. പ്രേക്ഷകരോട് ഇക്കാര്യത്തിൽ വിദഗ്ധ സമിതി ഉത്തരം പറയണം. അൻപത് ശതമാനം സീറ്റുകളിലാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത് എന്നിരിക്കെ തീയറ്ററുകൾ തുറക്കുന്നതിൽ പുനരാലോചന വേണമെന്നും ഫെഫ്ക പറഞ്ഞു.
‘ഒരു ജില്ല സി കാറ്റഗറിയിൽ ആകുമ്പോൾ അടച്ചുപൂട്ടപ്പെടുന്നത് ജിം/ഹെൽത്ത് ക്ലബ്ബുകൾ, നീന്തൽ കുളങ്ങൾ, സിനിമാ തീയറ്ററുകൾ എന്നിവ മാത്രമാണ്. മാളുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ, എന്നിവയ്‌ക്കെല്ലാം ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കാം. ഞങ്ങൾ മനസിലാക്കിയത്, അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലെയും, സ്റ്റാർ ഹോട്ടലുകളിലെയും ജിമ്മുകളും നീന്തൽക്കുളങ്ങളും തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ്. ഇവയ്‌ക്കൊന്നുമില്ലാത്ത കൊറോണ വ്യാപന ശേഷി തീയറ്ററുകൾക്ക് ഉണ്ടെന്നാണ് നമ്മുടെ സംസ്ഥാനത്തെ വിദഗ്ധസമിതിയുടെ കണ്ടെത്തൽ. എന്താണ് ഈ കണ്ടെത്തലിന്റെ ശാസ്ത്രീയ അടിത്തറ എന്നറിയാനുള്ള അവകാശം ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്’ ഫെഫ്ക കത്തിൽ കുറിച്ചു.
എന്നാൽ, വാസ്തവത്തിൽ ഈ പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം സിനിമ തീയറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീർക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 50 ശതമാനം സീറ്റുകൾ മാത്രമാണ് ഇപ്പോൾ തീയറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്‌കുകൾ ധരിച്ചാണ് തീയറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനീയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണംചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തീയറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും ബാറുകളിൽ നിന്നും സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ട്. ബാറുകളും മാളുകളും അടച്ചിടാൻ വേണ്ടിയല്ല കത്തയച്ചത്. മറിച്ച് അവർക്കൊപ്പം തീയറ്ററുകൾക്കും പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യമെന്നും കത്തിൽ പറയുന്നു.
Comments