ചെന്നൈ: തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് കൈമാറി. സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് കുടുംബവും ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മദ്രാസ് ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ടതായി ഉത്തരവിട്ടത്.
തഞ്ചാവൂരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. കേസിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുകയും ചെയ്തു. ഇതിന് പിന്നാലെ തഞ്ചാവൂരിൽ കമ്മീഷൻ അംഗങ്ങൾ എത്തി സന്ദർശനം നടത്തി. ശേഷമാണ് കേസ് സിബിഐയ്ക്ക് വിടാൻ കോടതി ഉത്തരവുണ്ടായത്.
ജനുവരി 19നായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച ലാവണ്യ എന്ന 12-ാം ക്ലാസുകാരി മരണത്തിന് കീഴടങ്ങിയത്. ജനുവരി ഒമ്പതിന് പെൺകുട്ടി വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഹോസ്റ്റലിൽ വൃത്തിയാക്കുന്നത് ഉൾപ്പെടെ നിരവധി ജോലികൾ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുകയും പഠിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി ചികിത്സയിലിരിക്കെ പെൺകുട്ടി മൊഴി നൽകി. കന്യാസ്ത്രീയായ ഹോസ്റ്റൽ വാർഡന്റെ പീഡനത്തെക്കുറിച്ച് ഇതോടെയാണ് പുറത്തുവന്നത്. വാർഡൻ ക്രിസ്തുമതം സ്വീകരിക്കാൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. പീഡനം സഹിക്കാൻ കഴിയാതെ താൻ വിഷം കഴിച്ചതാണെന്നും പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.
തഞ്ചാവൂരിലെ സെന്റ് മൈക്കിൾസ് ഗേൾസ് ഹോം എന്ന ബോർഡിംഗ് ഹൗസിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. വിഷം കഴിച്ചയുടനെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ബോധം തെളിഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണങ്ങൾ പെൺകുട്ടി ഡോക്ടറോടെ വെളിപ്പെടുത്തി. പിന്നീട് പോലീസെത്തി മൊഴിയെടുത്തു. ശേഷമാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.
നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന ആരോപണം ഉയർന്നെങ്കിലും സ്കൂൾ മാനേജ്മെന്റ് ഇക്കാര്യം നിഷേധിച്ചിരുന്നു. അന്വേഷണത്തിനോട് സഹകരിക്കുമെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
Comments