ന്യൂഡൽഹി : രാജ്യത്തെ വനിതകളുടേയും കുട്ടകളുടേയും വികസനത്തിനായി കൂടുതൽ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതികളായ മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അംഗൻവാടി, പോഷൻ 2.0 എന്നീ സർക്കാർ പദ്ധതികൾ സമഗ്രമായി നവീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളുടെ വികസനത്തിനായി പ്രധാന മന്ത്രിയുടെ വികസന പദ്ധതികൾ നോർത്ത് ഈസ്റ്റേൺ കൗൺസിലിലൂടെ നടപ്പിലാക്കും. ഇത് പ്രദേശത്തെ യുവാക്കളുടെ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ സഹായിക്കും. ഈ പദ്ധി നിലവിലുള്ള കേന്ദ്ര സംസ്ഥാന പദ്ധതികൾക്ക് പകരമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊറോണ മഹാമാരി രാജ്യത്തെ ജനങ്ങളെ മാനസിക സമ്മർദ്ദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നേരിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകൾ എല്ലാ പ്രായക്കാരിലും കണ്ടു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ മാനസികാരോഗ്യ കൗൺസിലിംഗിനും മറ്റ് സേവനങ്ങൾക്കുമായി ദേശീയ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. നിംഹാൻസിന്റെ നേതൃത്വത്തിൽ 23 ടെലി മെന്റൽ ഹെൽത്ത് സെന്ററുകളാണ് ആരംഭിക്കുക. ഇതിനുളള സാങ്കേതിക പിന്തുണ നൽകുന്നത് ബംഗളൂരു ഐഐടി ആയിരിക്കുമന്നും നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.















