കൊച്ചി : പാമ്പ് കടിയേറ്റ് വാവ സുരേഷ് ഒരിക്കൽ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉയർത്തിവിട്ടത് . അനുകൂലിച്ചും പ്രതികൂലിച്ചതും വാദപ്രതിപാദങ്ങൾ .
ഇതിനിടെ സിനിമ -സീരിയൽ താരങ്ങൾ , രാഷ്‌ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങി വലിയ നിര തന്നെ വാവസുരേഷിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ടുളള പോസ്റ്റുകളും പങ്കു വയ്‌ക്കുന്നുണ്ട് .
വാവ സുരേഷ് കുറച്ചു കൂടി ശ്രദ്ധിക്കണം ആയിരുന്നു, ഇങ്ങിനെയാണോ പാമ്പിനെ പിടിക്കുന്നത് , പ്രൊഫഷണൽ സമീപനം സ്വീകരിക്കണം,എന്നിങ്ങിനെ നിരവധി വിമർശനങ്ങൾ ആണ് ചിലർ വാവ സുരേഷിനെതിരെ ഉയർത്തുന്നത് .
അതേ സമയം സുരക്ഷാ മുന്കരുതലൊന്നും ഇല്ലാതെ പാമ്പിനെ പിടിക്കുക എന്നത് വാവ സുരേഷിന്റെ ശൈലി ആണെന്നും , പാമ്പിനെ പിടിക്കുന്നതിൽ ഹരം കണ്ടെത്തുന്നയാളാണ് വാവ സുരേഷ് എന്നുമാണ് മറുവാദം .ഇത്തരത്തിൽ അപകടകാരികളായ മൃഗങ്ങളെ സുരക്ഷയില്ലാതെ കൈകാര്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്ന, അതിൽ ഹരം കണ്ടെത്തുന്ന ഒരു പാട് പേരുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു .
“അദ്ദേഹത്തിന്റെ മാർഗ്ഗങ്ങളെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷെ നിലവിലെ മാർഗ്ഗങ്ങളിൽ 100% സക്സസ് റേറ്റ് ഉള്ളയാളാണ്. തന്റെ സാഹസിക രീതികൾ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാൻ കഴിയൂ.പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്. ‘ആരാണ് വാവ സുരേഷ്’ എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്.” സാമൂഹിക രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറയുന്നു .
“സായിപ്പ് ചെയ്യുമ്പോൾ അത് ഭയങ്കര സാഹസികതയും വാവ പണമില്ലാത്ത കറുത്ത ഭാരതീയൻ ആയത് കൊണ്ട് അഹങ്കാരവും ആയി മാറില്ലല്ലോ. വാവ ഒരു പാമ്പാട്ടിയാണ്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ വിനോദ സംസ്കാരങ്ങളിലൊന്നാണ് പാമ്പാട്ടികൾ. ഭാരതത്തിൽ എല്ലാത്തിലും ഉള്ളത് പോലെ ഒരു ആത്മീയ ജീവിതവും ആ തൊഴിലിനോട് ചേർന്നുണ്ട്. ഡിസ്ക്കവറി ചാനലിൽ സ്റ്റീവ് ഇർവിൻ ഒക്കെ മുതലയെയും പാമ്പിനേയും ഒക്കെ പിടിക്കാൻ സാഹസികത കാണിക്കുമ്പോൾ കയ്യടിക്കുന്നവർ ആണ് വാവാ സുരേഷിനെ കുറ്റപ്പെടുത്തുന്നത്” എഴുത്തുകാരനും , സാമൂഹിക പ്രവർത്തകനുമായ കാളിയമ്പി ചൂണ്ടിക്കാട്ടുന്നു
സായിപ്പും , അറബികളും വരച്ച് വച്ച കള്ളികൾക്കുള്ളിൽ മാത്രം തുള്ളി ജീവിച്ച അടിമ ജീവിതങ്ങൾക്ക് വാവ സുരേഷിനെ മനസ്സിലാവണമെന്നില്ലെന്നും കാളിയമ്പി കുറ്റപ്പെടുത്തുന്നു .
“വാവ സുരേഷിന് പാമ്പ് പിടുത്തം , ഒരു ജോലിയല്ല, ജീവിതമാണ്. അത് അദ്ദേഹത്തിന് നൽകുന്ന ആനന്ദം ആ കണ്ണിൽ നോക്കിയാൽ കാണാം. അതിൽ സംഭവിക്കാവുന്ന മരണം പോലും അയാളെ ഭയപ്പെടുത്തുന്നില്ല. അങ്ങേര് നിങ്ങളെ പോലെ കല്യാണം കഴിച്ചു ,കുട്ടികളെ ഉണ്ടാക്കി , പ്രാരാബ്ധം ആയി ഒടുവിൽ വല്ല രോഗവും വന്ന് കട്ടിലിൽ കടന്ന് തന്നെ മരിക്കണം എന്ന് ശഠിക്കുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത് ?പ്രൊഫഷണൽ ജീവിതവും , പാഷനും ഒരുമിച്ചു കിട്ടുന്നത് അപൂർവം പേർക്കാണ് , വാവ അങ്ങനെ ഒരാൾ ആണ്”.ഒരു നീർകോലിയെ കണ്ടാൽ കണ്ടാൽ അട്ടം കേറുന്നവരാണ് വാവക്ക് പാമ്പിനെ പിടിക്കാൻ അറിയില്ല എന്ന് പറയുന്നത്. സ്വന്തം ജോലിയിൽ യാതൊരു മിടുക്കും എടുത്തു പറയാൻ ഇല്ലാത്ത ഇവർ ആണ് വാവക്ക് വാവയുടെ ജോലി എങ്ങനെ ചെയ്യണം എന്ന് ഉപദേശം നൽകുന്നത്. ‘പ്രൊഫഷനും , പാഷനും’ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി അരുൺ കീഴ്മഠം കുറിക്കുന്നു .
ഇങ്ങിനെ നിരവധി ആളുകളാണ് വാവ സുരേഷിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ പോസ്റ്റുകളുമായി രംഗത്ത് വരുന്നത് .
പാമ്പ് പിടുത്തത്തിനിടയിൽ നേരത്തെയും വാവ സുരേഷിന് അപകടം സംഭവിച്ചിട്ടുണ്ട് . സുരക്ഷാ മുൻകരുതൽ എടുക്കണമെന്ന ഉപദേശവും , വിമർശങ്ങളും കണക്കിലെടുക്കാതെ തന്റെ ശൈലിയുമായി മുന്നോട്ട് പോവുന്നതിനിടയിൽ ആണ് കഴിഞ്ഞ ദിവസം പാമ്പിന്റെ കടിയേറ്റത് .കടിയേറ്റതിന് ശേഷം മുറിവിൽ നിന്നും രക്തം ഞെക്കിക്കളഞ്ഞു പാമ്പിനെ പിടി കൂടിയതിനു ശേഷം മാത്രമാണ് വാവ സുരേഷ് ആശുപത്രിയിലെത്തിയത് .
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് .
Comments