ന്യൂഡൽഹി: ആഗോളതലത്തിലെ കായിക രംഗത്തെ അഭിമാന മുഹൂർത്തം ഏതെന്ന് തെരഞ്ഞെടുക്കുന്ന ലോറസ് വേൾഡ് ബ്രേക് ത്രൂ ബഹുമതി നാമനിർദ്ദേശത്തിൽ ഒളിമ്പിക്സ് ജാവലിൻ സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്രയും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനും ഗുസ്തിതാരം വിനേഷ് ഫോഗട്ടിനും ശേഷം നീരജ് ചോപ്രയാണ് ഇന്ത്യയിൽ നിന്നും ഒരിടവേളയ്ക്ക് ശേഷം പുരസ്കാര പട്ടികയിൽ ഇടംനേടിയിരിക്കുന്ന താരം.
ഇത് ഒരു അപൂർവ്വ ബഹുമതിയായി കാണുന്നു. ലോകോത്തര കായികതാര പുരസ്കാര ത്തിലേക്ക് പരിഗണിക്കപ്പെടുക എന്നത് ഒരു സ്വപ്നമാണ്. ടോക്കിയോവിൽ ഇന്ത്യക്കായി സ്വർണ്ണം നേടാനായത് ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ്. ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനായി കായിക പരിശീലനം ആരംഭിച്ച ഒരു ചെറിയ ഗ്രാമത്തിലെ കുട്ടി ലോകകായിക വേദിയായ ഒളിമ്പിക്സിൻെ തട്ടിൽ നിന്ന് രാജ്യത്തിന്റെ ദേശീയഗാനം മുഴങ്ങുന്നതിന് കാരണമായി എന്നത് വരെയെത്തി നിൽക്കുകയാണ് ഈ യാത്രയെന്നും നീരജ് ചോപ്ര പറഞ്ഞു.
ആഗോളതലത്തിലെ 1300 കായിക ലേഖകരും ചാനലുകളുമാണ് നാമനിർദ്ദേശം നൽക പ്പെട്ടവരെ 7 മേഖലകളിലായി തെരഞ്ഞെടുക്കുന്നത്. ഏപ്രിലിലാണ് പുരസ്കാര പ്രഖ്യാപനം. ഇതുവരെ 71 പേരെയാണ് സംഘാടകർ തിരഞ്ഞെടുത്തിരിക്കുന്നത്. 2019ലാണ് ലോറസ് പുരസ്കാര പട്ടികയിൽ ഗുസ്തിതാരം വിനേഷ് ഫോഗട്ട് ഇടം നേടിയത്. എന്നാൽ ബഹുമതി ലഭിച്ചിരുന്നില്ല. 2020ൽ സച്ചിൻ തെണ്ടുൽക്കർക്ക് ബഹുമതി ലഭിച്ചു. 2011ലെ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നേടിയ ശേഷം ടീം ഇന്ത്യയുടെ താരങ്ങൾ സച്ചിനെ ചുമലിലേറ്റി സ്റ്റേഡിയത്തിന് വലംവയ്ക്കുന്ന മുഹൂർത്തമാണ് ലോകത്തെ ശ്രദ്ധയാകർഷിച്ച കായിക നിമിഷമെന്ന വിഭാഗത്തിൽ പരിഗണിച്ചത്.
ഇരുപത്തിമൂന്നുകാരനായ ഇന്ത്യൻ സൈനികൻ ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ജാവലിൻ സ്വർണ്ണം നേടിയത്. ആദ്യമായി ഒളിമ്പിക്സ് സ്വർണ്ണം അത്ലറ്റിക് ട്രാക്ക് ആന്റ് ഫീൽഡ് ഇനത്തിൽ നേടുക എന്ന നേട്ടവും നീരജിന്റെ പേരിലായി. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സ് സ്വർണ്ണം നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും നീരജ് ഇന്ത്യക്ക് സമ്മാനിച്ചു.
2016ലാണ് ലോക അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ആദ്യമായി സ്വർണ്ണം നേടിയത്. ഇത്തവണ നീരജിനൊപ്പം ബ്രേക് ത്രൂ വിഭാഗത്തിൽ ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിന്റെ ബാലോൺ ഡി ഓർ യുവ പുരസ്കാരം നേടിയ പെഡ്രി, ട്രിപ്പിൾ ജംപ് താരം യൂലിമർ റോജാസ്, നീന്തൽ താരം അറിയാർനീ ടിറ്റ്മസ് എന്നിവരാണുള്ളത്. ലോറസ് ആഗോള കായിക താര മെന്ന വിഭാഗത്തിൽ അമേരിക്കൻ എൻഎഫ്എൽ താരം ടോം ബ്രാഡി, ബയേൺ മ്യൂണിച്ച് താരം റോബർട്ടോ ലവൻഡോവ്സ്കി, ഫോർമുല വൺ താരം മാക്സ് വെർസ്റ്റാപ്പൻ, ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് എന്നിവരുമുണ്ട്.
Comments