ന്യൂയോർക്ക്: ആഗോള മാദ്ധ്യമ ഭീമനായ കേബിൽ ന്യൂസ് നെറ്റ് വർക്കിന്റെ (സിഎൻഎൻ) പ്രസിഡന്റ് ജെഫ് സുക്കർ സ്ഥാനം രാജിവെച്ചു. സഹപ്രവർത്തകയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണത്തിൽ സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയായതോടെയാണ് ജെഫിന്റെ രാജി.
സിഎൻഎന്നിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ആലിസൺ ഗെല്ലസ്റ്റുമായുള്ള ബന്ധത്തെക്കുറിച്ച് ജെഫ് കമ്പനിയ്ക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് രാജിയെന്നാണ് സൂചന. തന്റെ സഹപ്രവർത്തകർക്ക് അയച്ച സന്ദേശത്തിലൂടെയാണ് രാജിവെയ്ക്കുകയാണെന്ന് ജെഫ് അറിയിച്ചത്.
തനിക്ക് തെറ്റുപറ്റിയെന്നും തുടക്കത്തിൽ തന്നെ ആബന്ധം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും പക്ഷേ അതിന് സാധിച്ചില്ലെന്നും അതിനാൽ രാജിവെക്കുകയാണെന്നും ജെഫ് പറഞ്ഞു. ആലിസണും ഇക്കാര്യം സ്ഥിരീകരിച്ച് പ്രതികരിച്ചു. 20 വർഷമായി തുടരുന്ന ബന്ധമാണ് തങ്ങൾ തമ്മിലെന്നായിരുന്നു ആലിസണിന്റെ പ്രതികരണം.
അമേരിക്കയിലെ ഏറ്റവും ശക്തരായ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു ജെഫ് സുക്കർ. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനുമായിരുന്നു. 2013ലാണ് സിഎൻഎന്നിന്റെ തലവനായി ജെഫ് നിയമിതനാകുന്നത്. എൻബിസി യൂണിവേഴ്സലിന്റെ തലവനായും പ്രവർത്തിച്ചു.
Comments