കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന് വാദം ഉന്നയിക്കാൻ സമയം കിട്ടിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചത്. നാളെ വിശദമായ വാദം തുടരും.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഹൈക്കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2017 ലെ നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കേസന്വേഷിക്കുന്നത് ഞാൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിക്കുന്ന ബൈജു പൗലോസ് ആണ്. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ ബൈജു പൗലോസിനെ അപകടപ്പെടുത്തുമെന്ന പരാമർശമില്ല. ബാലചന്ദ്രകുമാർ പറയുന്നതു കേട്ട് എഫ്ഐർ രജിസ്റ്റർ ചെയ്യാനുമാവില്ല. അനിയനും അളിയനും ഒപ്പം വീട്ടിൽ ഇരുന്നു പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും എന്നാണ് ദിലീപ് കോടതിയിൽ ചോദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി.
ഏത് ഡിവൈസിലാണ് ശബ്ദം റെക്കോർഡ് ചെയ്തതെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നില്ല. ശബ്ദം റെക്കേഡ് ചെയ്തത് സാംസങ് ടാബിലാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞത് പോലീസിന് മൊഴി നൽകിയ ശേഷം. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് എവിടെയെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചോദിച്ചു.
ദിലീപ് പറയുന്നത് മറ്റ് പ്രതികൾ കേട്ടാൽ ഗൂഡാലോചനയാകുമോ എന്നും പ്രതിഭാഗം ചോദിക്കുന്നുണ്ട്. ദിലീപിന്റെ വീട്ടിലെ സംഭാഷണം റെക്കോഡ് ചെയ്ത ടാബ് കേടായെന്ന് ബാലചന്ദ്രകുമാർ പറയുന്നു. പിന്നീട് സൂക്ഷിച്ചത് ലാപ്ടോപ്പിലാണെന്ന് പറയുന്നു. ഈ ലാപ്ടോപ്പ് എവിടെ പോയി. കോടതിക്ക് മുന്നിൽ ഹാജരാക്കിയത് ഒരു പെൻഡ്രൈവ് മാത്രമാണ്. മറ്റൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. ഇതിനിടയിൽ ഡിവൈസിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും.
ഒരു ദിവസം 24 തവണ റെക്കോഡ് ചെയ്തു എന്നാണ് പറയുന്നത്. ഇത്രയും ആളുകളുടെ ഒപ്പമിരിക്കുമ്പോൾ അത് എങ്ങനെ സാധിക്കുമെന്നും പ്രതിഭാഗം ചോദിച്ചു. പൂർണസംഭാഷണം ഒന്നുമില്ലെന്നും സംഭാഷണങ്ങളുടെ അരികും മൂലയും മാത്രമേ ഉള്ളൂവെന്നും കോടതിയിൽ വ്യക്തമാക്കി. സംഭാഷണം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിൽ കേസിന് ഉപയോഗിക്കാനായി എഡിറ്റ് ചെയ്തിട്ടുണ്ടാകുമെന്നും ദിലീപ് പറഞ്ഞു.
പൾസർ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് കെട്ടിച്ചമച്ച കഥയാണെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ല, മാപ്പുസാക്ഷിയാക്കാൻ. അതിനുവേണ്ടിയാണ് ഒരാളെ ഒഴിച്ചിട്ടത്. ബാലചന്ദ്രകുമാറിന്റേത് മനപ്പൂർവം ഉണ്ടാക്കിയ സ്റ്റേറ്റ്മെന്റാണ്. സംവിധായകന്റെ ബുദ്ധിയാണോ പോലീസിന്റെ ബുദ്ധിയാണോ ഇത് എന്നും പ്രതിഭാഗം കോടതിയിൽ ആരാഞ്ഞു.
ഗൂഢാലോചന നടന്നത് എഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇടയിലാണ്. അതാണ് ഗൂഢാലോചന. ബൈജു പൗലോസ് വിചാരണ മുഴുവൻ കണ്ട്, കേസിന്റെ വീഴ്ച എന്താണെന്ന് മനസിലാക്കി. നടിയെ ആക്രമിച്ച കേസിൽ അതനുസരിച്ച് തെളിവുണ്ടാക്കാനാണ് ശ്രമമെന്നും തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറയുന്നതിൽ രഹസ്യ അജണ്ടയുണ്ടെന്നും ദിലീപ് വ്യക്തമാക്കി. തന്റെ പക്കൽ നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കൃത്രിമ തെളിവുകളുണ്ടാക്കാനാണ് ശ്രമം. മാദ്ധ്യമങ്ങൾ എന്തും പറയാൻ മടിയില്ലാത്തവരാണെന്നും പ്രതിഭാഗം പറഞ്ഞു.
Comments