ബെർഹാംപൂർ: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും ക്രൂഡ് ബോംബുകൾ കണ്ടെത്തി പൊലീസ്. വോട്ടെടുപ്പ് നടക്കുന്ന മുർഷിദാബാദ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ക്രൂഡ് ബോംബുകൾ കണ്ടെത്തിയത്. 25 ഓളം ക്രൂഡ് ബോംബുകളും ബോംബ് നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുമാണ് പൊലീസ് പിടിച്ചെടുത്തത്.
മുർഷിദാബാദിലെ ഡൊങ്കൽ, ജലങ്കി എന്നിവിടങ്ങളിൽനിന്നുമാണ് വെള്ളിയാഴ്ച രാത്രി നടത്തിയ തിരച്ചിലിൽ ക്രൂഡ് ബോംബുകൾ കണ്ടെത്തിയത്. ഇവ നിർവീര്യമാക്കിയതായും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മുർഷിദാബാദ് ജില്ലയിലെ റെജിനഗർ, ലാൽഗോള, ബെൽദംഗ, നബഗ്രാം തുടങ്ങി ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ക്രൂഡ് ബോംബുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ ആഴ്ച ആദ്യം ജില്ലയിലെ ബെർഹാംപൂർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള റെജിനഗറിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിലായി രണ്ട് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വൻതോതിൽ ക്രൂഡ് ബോംബുകൾ നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ രണ്ടിടങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.