ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജ്നാഥ് സിംഗ് വിമർശിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
” ഹിന്ദു- മുസ്ലീം സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ വരുത്തി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമാണ് കോൺഗ്രസ് നടത്തുന്നത്. അവരുടെ ലക്ഷ്യം വോട്ട്ബാങ്ക് മാത്രമാണ്. മതത്തിന്റെ പേരിൽ രാജ്യത്ത് സംഘർഷം സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നു. രാഷ്ട്രീയം കേവലം ഒരു സർക്കാർ രൂപീകരണത്തിനായി ഉപയോഗിക്കരുതെന്ന നിർദേശമാണ് എനിക്ക് കോൺഗ്രസിന് നൽകാനുള്ളത്. രാഷ്ട്രീയം രാഷ്ട്രനിർമാണത്തിനുള്ളതാകണം.”- രാജ്നാഥ് സിംഗ് പറഞ്ഞു.
വികസിത ഭാരതമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇവിടുത്തെ ഓരോ ജനങ്ങളെയും സേവിക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ അനാവശ്യ വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വാസം അർപ്പിക്കുന്നു. അവരുടെ സ്നേഹവും വിശ്വാസവും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും ബിജെപിയ്ക്കുള്ള സീറ്റുകൾ വർദ്ധിക്കും. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും കർണാടകയിലും മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്നും രാജ്നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.