മലപ്പുറം: മലപ്പുറം മേൽമുറി പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥികൾക്കെതിരായ പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി എൻ.വി അരുൺ. ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്ക് തർക്കങ്ങളിൽ പുറത്തു നിന്നെത്തിയ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇടപ്പെടുകയായിരുന്നു. മാരകായുധങ്ങളുമായി ഇവർ കോളേജിൽ കയറി വിദ്യാർത്ഥികൾക്കു നേരെ കത്തി വീശി അക്രമിക്കുകയും ചെയ്തു.
കോളേജിന്റെ സമാധാനന്തരീക്ഷം തകർത്ത് കലാപഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമത്തിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ അക്രമങ്ങൾ തുടർക്കഥയായിട്ടും, കലാലയങ്ങളെ ചോരകളമാക്കി മാറ്റുന്ന, വിദ്യാർത്ഥികളുടെ ജീവനെടുക്കുന്ന ഈ ഭീകരവാദ സംഘടനയെ അമർച്ച ചെയ്യാൻ ശ്രമിക്കാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ അക്രമത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർഥികളും മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകൻ ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയത്.















