ജയ്സാൽമർ : ദേശീയ പക്ഷിയ്‌ക്ക് ദേശഭക്തിഗാനത്തിന്റെ അകമ്പടിയോടെ വിടവാങ്ങൽ . രാജസ്ഥാനിലെ ജുൻജുനുവിലാണ് ദേശീയ പക്ഷിയെ ആദരവോടെ മറവ് ചെയ്തത് . ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞാണ് മയിലിന്റെ ശരീരം ഘോഷയാത്രയ്‌ക്കായി കൊണ്ടുപോയത് . അവസാന യാത്രയ്‌ക്കൊപ്പം ധാരാളം ആളുകളും അകമ്പടിയായി ഉണ്ടായിരുന്നു.
രക്തസാക്ഷിയെപ്പോലെ അന്തിമ യാത്രയയപ്പ് നൽകിയ ദേശീയ പക്ഷിയ്‌ക്ക് വേണ്ടി ദേശീയഗാനത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. മണ്ഡാവ മോഡ് പ്രദേശത്ത് വച്ചാണ് മയിൽ വൈദ്യുത കമ്പിയിൽ ഇടിച്ച് വീണത് . ബോധരഹിതയായി നിലത്തുവീണ മയിലിനെ കുറിച്ച് നാട്ടുകാർ വെറ്ററിനറി ഡോക്ടർ അനിൽ ഖിച്ചാടിനെ അറിയിച്ചു. ഡോക്ടർ ഖിച്ചാട് സ്ഥലത്തെത്തി മയിലിന് ചികിത്സ ആരംഭിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മയിൽ ചത്തു.
മയിലിന്റെ അന്ത്യകർമങ്ങൾ ആദരവോടെ നടത്താൻ ഡോ. ഖിച്ചാട് തന്റെ പരിചയക്കാരിൽ ചിലരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, മറ്റ് നഗരവാസികളും വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളുമെത്തി.
നാല് പേർ മയിലിനെ ത്രിവർണപതാകയിൽ ചുമന്നാണ് സംസ്ക്കാരത്തിനായി എത്തിച്ചത് . അവസാന യാത്ര കടന്നുപോയിടത്തെല്ലാം ആളുകൾ കൂപ്പുകൈകളോടെ വണങ്ങി. വൻ ജനാവലിയാണ് അവസാന യാത്രയിൽ പങ്കെടുത്തത്.ശവസംസ്കാര ഘോഷയാത്ര കടന്നുപോയപ്പോൾ വ്യാപാരികൾ എഴുന്നേറ്റ് നിന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ദിരാ നഗറിലെ ശ്മശാനത്തിലായിരുന്നു സംസ്ക്കാര കർമ്മങ്ങൾ.
Comments