മാറോക്കോ: കുഴൽകിണറിൽ വീണ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ അഞ്ചാം ദിവസവും തുടരുമ്പോൾ പ്രർത്ഥനയോടെ ലോകവും. വടക്കൻ മൊറോക്കോയിലെ ചെഫ്ചാവൂണിനിലാണ് സംഭവം.
അഞ്ച് വയസ്സുകാരനായ റയാൻ അവ്‌റാനെ 32 മീറ്റർ അടി ആഴമുള്ള കിണറിൽ നിന്നും രക്ഷപ്പെടുത്താനായി അതികഠിന പരിശ്രമത്തിലാണ് അധികൃതർ. യന്ത്രങ്ങളും അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണും വലിയ പാറകളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കിണറിന് സമീപത്തായി വലിയ കുഴിയുണ്ടാക്കി അതിലൂടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം നടക്കുന്നത്.
മലകളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ വലിയ പാറകൾ നീക്കം ചെയ്താൻ മാത്രമേ കുഴിയെടുക്കാൻ സാധിക്കു. മണ്ണ് മാന്തിയന്ത്രമടക്കം എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റയാൻ അകപ്പെട്ടിക്കുന്ന സ്ഥലത്തിൽ നിന്ന് ഏകദേശം 90 സെന്റീമീറ്റർ ദൂരത്തുവരെ കുഴിയെടുത്തുകഴിഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ ജീവനോടെതന്നെ പുറത്തെത്തിക്കാൻ കഴിയുമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഓഫീസർ അബ്ദൽഹാദി തമ്‌റാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കിണറിലേയ്‌ക്ക് ഇറക്കിയ ക്യാമറയിൽ കുട്ടി കിടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടം നിറഞ്ഞ മണ്ണിടിച്ചിലിനേയും വലിയ പാറക്കൂട്ടങ്ങളെയും തരണം ചെയ്ത് നടക്കുന്ന കുഴിയെടുക്കൽ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്ന് അബ്ദൽഹാദി തമ്‌റാനി പറഞ്ഞു. കിണറിന് സമാന്തരമായാണ് കുഴിയെടുക്കുന്നത്.
രക്ഷാപ്രവർത്തനം ആരംഭിച്ചതുമുതൽ നൂറുകണക്കിന് ഗ്രാമവാസികൾ പ്രാർത്ഥനയുമായി പ്രദേശത്ത് കാത്തുനിൽക്കുകയാണ്. കുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ കിണറ്റിൽ നിന്നും കരച്ചിൽ കേൾക്കുകയായിരുന്നുവെന്ന് റയാന്റെ അടുത്ത ബന്ധുപറഞ്ഞു. തുടർന്ന് വെളിച്ചമെത്തിച്ച് കുട്ടി അകപ്പെട്ട സ്ഥലം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കിണറിലേയ്‌ക്ക് ഭക്ഷണം എത്തിച്ചെങ്കിലും കുട്ടി കഴിച്ചോയെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. ജീവൻ നിലനിർത്താനായി ട്യൂബ് വഴി വെള്ളവും ഓക്‌സിജനും എത്തിക്കുന്നുണ്ട്.
Comments