ലക്നൗ : പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്ത്തി യുപി പോലീസ്. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് കഴിഞ്ഞയാഴ്ച പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് . കേസിൽ പ്രതികളായ രണ്ട് യുവാക്കളെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിയത് . കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്.
ഫെബ്രുവരി 3 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെടുത്തത് . സംഭവം പുറത്തറിഞ്ഞ ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ മുഖത്ത് മുറിവുകളുണ്ടായിരുന്നു. പ്രാഥമിക പരിശോധനയിൽ, കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി . തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിൽ മൂന്ന് പേരുടെയും പങ്കാളിത്തം പോലീസിന് മനസ്സിലായി. പിന്നീട്, ഇവർ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് കാലിൽ വെടിവച്ച് വീഴ്ത്തിയത്. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്, മറ്റൊരാൾ അയൽ ഗ്രാമത്തിൽ നിന്നുള്ളയാളാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു.
Comments