ന്യൂഡൽഹി: തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത് കോൺഗ്രസ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കുമുള്ള സംവരണ ക്വാട്ട നിർത്തലാക്കുമെന്ന് പറയുന്ന വ്യാജ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
എന്നാൽ സംവരണത്തിന്റെ കാവൽക്കാരാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. 400 സീറ്റ് ലഭിക്കുന്ന മുറയ്‌ക്ക് ബിജെപി സംവരണം നിർത്തലാക്കുമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പരാജയഭീതിയിൽ കോൺഗ്രസ് നിർമിച്ചെടുത്ത വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണവും വീഡിയോയുമാണെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസിന്റെ നിരാശയാണ് ഇത്തരത്തിൽ വ്യാജ വീഡിയോ നിർമിക്കുന്ന സാഹചര്യം വരെ എത്തിച്ചത്. മുഖ്യമന്ത്രിമാരും സംസ്ഥാന അദ്ധ്യക്ഷന്മാരും മറ്റ് നേതാക്കളും വരെ ഈ വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. reservation
കഴിഞ്ഞ വർഷം തെലങ്കാനയിൽ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതിപക്ഷം വ്യാജ വീഡിയോ നിർമിച്ചത്. സംഭവത്തിന് പിന്നാലെ വീഡിയോയ്‌ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.