ഹൈദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസംഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച സംഭവത്തിൽ സമാജ് വാദി, കോൺഗ്രസ് പാർട്ടി നേതാക്കൾക്കാണ് നോട്ടീസ്. ഝാർഖണ്ഡിലെയും നാഗാലാൻഡിലെയും രണ്ട് കോൺഗ്രസ് നേതാക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തിൽ അസമിൽ നിന്ന് ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിൽ ഡൽഹി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസിന്റെ വിവിധ സംഘങ്ങൾ ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കഴിഞ്ഞ ദിവസം പൊലീസ് നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിർദേശം.
ബിജെപിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസിയിലെ വിവിധ വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്.