ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരും. ആത്മാർത്ഥമായി മാപ്പ് പറയാൻ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹ്യൂണ്ടായിയോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യകത കമ്പനിയോട് പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു.
കശ്മീർ ഐക്യദാർഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യൻ പ്രദേശം വേർപെടുത്താൻ ശ്രമിക്കുന്ന പോസ്റ്റ് ഹ്യൂണ്ടായി ഷെയർ ചെയ്തത്. ‘കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നമുക്ക് ഓർമ്മിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണ നൽകാം’ എന്നായിരുന്നു പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റ്. പിന്നാലെ #BoycottHyundai ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയും ഹ്യൂണ്ടായി പോസ്റ്റ് പിൻവലിക്കുകയുമായിരുന്നു. വിഷയം ഹ്യൂണ്ടായിയുടെ വിപണനത്തേയും ബാധിച്ചതോടെ മാപ്പപേക്ഷിച്ച് ഹ്യൂണ്ടായി എത്തിയിരുന്നു.
രണ്ട് തവണയാണ് ഹ്യൂണ്ടായി ഖേദപ്രകടനം നടത്തിയെത്തിയത്. ഹ്യൂണ്ടായിയുടെ പേരിൽ നടന്ന അനൗദ്യോഗിക സമൂഹമാദ്ധ്യമ പ്രവർത്തനം കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങേയറ്റം പശ്ചാത്തപിക്കുന്നുവെന്നാണ് ഹ്യുണ്ടായി പറയുന്നത്. ഇത്തരത്തിലുള്ള വൈകാരികമായ പ്രതികരണങ്ങളോട് തങ്ങൾ സഹിഷ്ണുത കാണിക്കുന്നില്ല, അത്തരം വീക്ഷണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഹ്യൂണ്ടായി അറിയിച്ചിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഉണ്ടായത്. അന്ന് മുതൽ ട്വിറ്ററിൽ #BoycottHyundai ഹാഷ്ടാഗുകൾ ട്രെൻഡിങ്ങിലാണ്. ഹ്യൂണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഹ്യൂണ്ടായി വാഹനങ്ങൾ വാങ്ങുന്നത് നിർത്തണമെന്നും ചിലർ ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു. ഹ്യൂണ്ടായിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടത്.
Comments