കൊൽക്കത്ത : സെൻട്രൽ കൊൽക്കത്തയിലെ കാളീ ക്ഷേത്രത്തിൽ മുസ്ലീം വിശ്വാസികളായ കുഞ്ഞുങ്ങൾക്ക് അടക്കം ക്ഷേത്രത്തിനുള്ളിൽ ഇരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കി അധികൃതർ. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് കാളി ക്ഷേത്രത്തിൽ നടന്നത് .
കൊറോണയ്‌ക്ക് ശേഷമുള്ള ഓപ്പൺ എയർ ക്ലാസുകളുടെ ഭാഗമായാണ് തൽത്തലയിലെ ഹരോ കുമാർ ടാഗോർ സ്‌ക്വയറിലുള്ള ശ്രീ ഹരോ ഗൗരി കാളി മന്ദിറിന്റെ പരിസരത്ത് ക്ലാസുകൾ ആരംഭിച്ചത് .
തൽത്തല ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെയും ശ്രീകൃഷ്ണ ചന്ദ്ര ആദർശ വിദ്യാലയത്തിലെയും ശിശു ശിക്ഷാ കേന്ദ്രത്തിലെയും വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ കാളി ക്ഷേത്രത്തിൽ ക്ലാസുകൾ നടന്നത് . ക്ലാസുകളിൽ പങ്കെടുത്തവരിൽ 90 ശതമാനവും മുസ്ലീം വിദ്യാർത്ഥികളായിരുന്നു.
തുടക്കത്തിൽ മാതാപിതാക്കൾ അൽപ്പം ആശങ്കാകുലരായിരുന്നു. അവരിൽ ചിലർ എങ്ങനെ ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് പോലും ചോദ്യം ഉന്നയിച്ചു . എന്നാൽ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകാമെന്ന് ക്ഷേത്രം അധികൃതരും അറിയിച്ചു. ഇതോടെ നാലാം ക്ലാസുവരെയുള്ള കുട്ടികൾ പുസ്തകങ്ങളുമായി ക്ഷേത്രത്തിലെത്തി.
കാളിപൂജയിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്കായി ക്ഷേത്രം ഓഫീസിൽ സൂക്ഷിച്ചിരുന്ന പരവതാനി കുട്ടികൾക്കായി വിരിച്ച് നൽകി . കുടിവെള്ളം ക്രമീകരിക്കുകയും കുട്ടികൾക്ക് ശുചിമുറി ഒരുക്കുകയും ചെയ്തു.
ഒരു താത്കാലിക വിദ്യാലയമാക്കി മാറ്റുക എന്ന പുണ്യകരമായ ഒരു ആശയത്തോട് പറ്റില്ല എന്ന് നമുക്ക് എങ്ങനെ പറയാനാകും? കുട്ടികൾ ഏത് മതത്തിൽ നിന്നുള്ളവരാണെന്നത് പ്രശ്നമല്ല, ”ക്ഷേത്രത്തിലെ ഒരു പ്രവർത്തകൻ പറഞ്ഞു. അവിടെ കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ , പുരോഹിതൻ ദൈനംദിന പൂജാ ചടങ്ങുകളും നടത്തുന്നുണ്ട്.
‘ ക്ലാസിൽ പങ്കെടുക്കാൻ എന്റെ കുട്ടിയെ ക്ഷേത്രത്തിലേക്ക് അയയ്‌ക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ്, ഞാൻ അൽപ്പം മടിച്ചുനിന്നു. ക്ഷേത്ര അധികാരികൾ ഞങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ അവരുടെ സ്വീകരണം മഹത്തരമായിരുന്നു . ”മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നസ്രിൻ ദിയയുടെ അമ്മ നസ്മ പർവീൺ പറഞ്ഞു.
ദേശീയ ഗാനം ആലപിച്ചും അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന് ആദരം അർപ്പിച്ചുമാണ് ഇന്ന് ക്ലാസ് തുടങ്ങിയത്. ആദ്യമായിട്ടാണ് ക്ഷേത്രത്തിൽ കയറുന്നതെന്നും പള്ളി പോലെ തന്നെയാണിതെന്നും കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കാണാനും ഒരുമിച്ചിരുന്ന് പഠിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രണ്ടാം ക്ലാസുകാരി നാഫിസ അലി പറഞ്ഞു
Comments