ന്യൂഡൽഹി : കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ വിഘടനവാദികളെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിൽ മാപ്പ് പറഞ്ഞ് ടൊയോട്ടയും. സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് വാഹന നിർമ്മാണ കമ്പനി മാപ്പപേക്ഷിച്ചത്. പാക് അനുകൂല പോസ്റ്റിട്ടതിൽ ഹ്യൂണ്ടായും മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൊയോട്ടയും മാപ്പിരന്ന് രംഗത്തുവരുന്നത്.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു കമ്പനിയുടെ ഖേദപ്രകടനം. തങ്ങളുടെ ട്വീറ്റ് ഇന്ത്യക്കാരുടെ വികാരത്തെ ഹനിച്ചെങ്കിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന വലിയ ശൃംഖലയാണ് ടൊയോട്ട. തങ്ങളുടെ സുഗമമായ പ്രവർത്തനത്തിനായി എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും സഹകരണവും ലക്ഷ്യമിടുന്നു. രാഷ്‌ട്രീയമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടൊയാറ്റോ. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ടൊയോട്ട വ്യക്തമാക്കി.
ട്വിറ്ററിലൂടെയായിരുന്നു പാകിസ്താൻ അനുകൂല പരാമർശവുമായി ടൊയോട്ട രംഗത്ത് വന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു കമ്പനി ട്വീറ്റ് ചെയ്തത്. നിമിഷ നേരങ്ങൾ കൊണ്ടാണ് ഇന്ത്യക്കാരിൽ നിന്നും കമ്പനിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്.
Comments