പുത്തൂർ: കൊല്ലം ജില്ലയിൽ ഏറത്തു കുളക്കട ആലപ്പാട് ദേവീക്ഷേത്രത്തിലും വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലും വൻ മോഷണം. ശ്രീകോവിലുകളും കാണിക്കവഞ്ചികളും കുത്തിത്തുറന്ന നിലയിലാണ്. രണ്ട് ക്ഷേത്രങ്ങളിൽ നിന്നുമായി 22,000 രൂപയിലേറെ കവർന്നതായാണ് നിഗമനം. വൈകുണ്ഠപുരം ക്ഷേത്രത്തിൽ സിസിടിവി ക്യാമറകളുടെ ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും കള്ളന്മാർ മോഷ്ടിച്ചിട്ടുണ്ട്.
ആലപ്പാട് ദേവീക്ഷേത്രത്തിലെ എട്ട് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 15,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ട്. നാലമ്പലത്തിന്റെ വാതിൽ അടഞ്ഞാണ് കിടന്നിരുന്നത്. നാലമ്പലത്തിന് മുകളിലൂടെ മോഷ്ടാക്കൾ ഉള്ളിൽ കടന്നിരിക്കാമെന്നാണ് നിഗമനം. തിടപ്പള്ളിയുടെ വാതിൽ തുറന്ന് ഇതിനുള്ള താക്കോൽ എടുത്ത് ശ്രീകോവിലും തുറന്നിട്ടുണ്ട്. ഇവിടെ സമീപത്തുള്ള എഇഒ ഓഫീസിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഓഫീസിന്റെ കതകുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാൽ ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.
അതേസമയം വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള സഹകരണബാങ്ക് ശാഖയിലെ ക്യാമറയിൽ നിന്നും മോഷ്ടാക്കളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Comments