ലോസ് ഏഞ്ചൽസ്: ചൂതാട്ടം നടത്തുന്നതിന് വേണ്ടി സ്‌കൂളിൽ നിന്ന് 8,35,000 ഡോളർ (6.23 കോടി രൂപ) മോഷ്ടിച്ച കന്യാസ്ത്രീയ്‌ക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. 80കാരിയായ മേരി മാർഗരറ്റ് ക്രൂപ്പറിനെയാണ് കോടതി ശിക്ഷിച്ചത്. സെന്റ് ജെയിംസ് കാത്തലിക് സ്‌കൂളിൽ പ്രിൻസിപ്പലായിരുന്ന 10 വർഷക്കാലത്തിനിടെ പണം മോഷ്ടിച്ചതായാണ് ഇവർ കുറ്റസമ്മതം നടത്തിയത്. ആഡംബര യാത്രകൾ നടത്താനും, മുന്തിയ റിസോർട്ടുകളിലെ താമസത്തിനും വേണ്ടിയാണ് തുകയിൽ നല്ലൊരു ഭാഗവും ഉപയോഗിച്ചതെന്നും ഇവർ പറയുന്നു.
‘ഞാൻ പാപം ചെയ്തു, ഞാൻ നിയമങ്ങൾ ലംഘിച്ചു, എനിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. കൽപ്പനകളും നേർച്ചകളുമെല്ലാം തെറ്റിച്ചു. ഇതിനെല്ലാമുപരിയായി പലരും എന്നിൽ അർപ്പിച്ച വിശ്വാസത്തെ ഞാൻ തകർത്തു’ എന്നാണ് ക്രൂപ്പർ കോടതിയിൽ പറഞ്ഞതെന്ന് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ പഠനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സ്‌കൂളിലേക്ക് അയച്ച പണമാണ് കന്യാസ്ത്രീ തന്റെ രഹസ്യ അക്കൗണ്ടിലേക്ക് മാറ്റിയത്. സ്‌കൂളിൽ നടത്തിയ ഓഡിറ്റിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം നശിപ്പിക്കണമെന്നും കന്യാസ്ത്രീ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.
കന്യാസ്ത്രീ നിരന്തരമായി ചൂതാട്ടം നടത്തിയിരുന്നുവെന്നും അഭിഭാഷകരിലൊരാൾ പറഞ്ഞു. അവർ ചൂതാട്ടത്തിന് അടിമയായിരുന്നു, ഇപ്പോൾ ചെയ്ത കാര്യത്തിന് യാതൊരു ന്യായീകരണവും ഇല്ലെന്നും അഭിഭാഷകൻ പറഞ്ഞു. കോൺവെന്റിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ക്രൂപ്പറിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും, കോടതി ഇവരെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. തട്ടിച്ച തുകയിൽ നിന്നും 8,00,000 ഡോളർ സ്‌കൂളിന് തിരികെ നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
Comments