പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സേനയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും സംവിധായകനുമായ മേജർ രവി. റെസ്‌ക്യൂ ഓപ്പറേഷനിലുണ്ടായിരുന്ന എംആർസിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നുവെന്ന് മേജർ രവി പറഞ്ഞു. ബാബുവിനെ രക്ഷിച്ചതിൽ എല്ലാവരേയും പോലെ താനും സന്തോഷവാനാണെന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ. അതേസമയം ഇന്ത്യൻ സൈന്യത്തെ വിവരം അറിയിക്കാൻ താമസ്സിച്ച പിണറായി സർക്കാരിനെ മേജർ രവി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനം നടത്തുന്നതിൽ കേരളത്തിന് വീഴ്‌ച്ച സംഭവിച്ചുവെന്ന് മേജർ രവി പറഞ്ഞു. കോസ്റ്റ് ഗാർഡിനെ വിളിച്ച് സഹായം ചോദിക്കുന്ന സമയത്ത് എന്തുകൊണ്ട് സൈന്യത്തേയും നേവിയേയും വിവരം അറിയിച്ചില്ലെന്ന് മേജർ രവി ചോദിച്ചു. കേരളത്തിന്റെ പ്രശ്‌നം മാത്രമല്ലിത്. ഇന്ത്യൻ പൗരന്റെ പ്രശ്‌നമാണിത്. കേരളമാണ് ഇപ്പോൾ ഇവിടെ ഇടപെടേണ്ടതെന്ന് മേജർ രവി പറഞ്ഞു. കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുമ്പോൾ അവർക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിയുമോ എന്ന് ചിന്തിക്കണം. കോസ്റ്റ് ഗാർഡിനെ വിളിച്ച് പറയുന്ന ആൾക്ക് നേവിയേയോ കരസേനയേയോ വിളിച്ച് പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തന്നെ വില്ലിംഗ്ടണ്ണിൽ നിന്നും സൈന്യം ഇവിടെത്തിയേനെയെന്നും മേജർ രവി പറഞ്ഞു.
‘ദുരന്തനിവാരണ സേനയെന്ന് പറയുന്നത് വെള്ളപ്പൊക്കം, ഭൂമികുലുക്കം, തീപിടുത്തം, തുടങ്ങിയ സംഭവങ്ങളിൽ ദുരന്തനിവാരണത്തിന് എന്ത് ചെയ്യണമെന്ന് അറിയാവുന്ന ആളുകളാണ്. കുറച്ച് തലയ്‌ക്ക് ആൾ താമസമുള്ളവരെയാണ് അങ്ങോട്ടേക്ക് വിടേണ്ടത്. പാറയിടുക്കിൽ ഒന്ന് നേരാവണ്ണം അനങ്ങാൻ സാധിക്കാതെയാണ് കുട്ടി ഇരുന്നത്. ഒരുമിനിറ്റെങ്കിൽ ഒരുമിനിറ്റ് അത്രയും നേരത്തെ എത്തിയ്‌ക്കാനാണ് ശ്രമിക്കേണ്ടത്. കുട്ടി ഇരിക്കുന്നത് കണ്ടാൽ തലയ്‌ക്കകത്ത് ആൾത്താമസമുള്ള ഏതൊരാൾക്കും മനസിലാകും ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനാകില്ലെന്ന്. പിണറായി സർക്കാർ കുറച്ചുകൂടി അറിഞ്ഞ് പ്രവർത്തിക്കണമായിരുന്നുവെന്ന് മേജർ രവി പറഞ്ഞു.
ഇന്നലെ ഒരു ദിവസം കൊണ്ട് തീർക്കേണ്ട പ്രശ്‌നം ഇന്ന് വരെ വൈകിപ്പോയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സൈന്യം ഇന്നലെ എത്തിയിരുന്നെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ രക്ഷിക്കാമായിരുന്നു. ടെക്‌നിക്കലി വിവരമുള്ള ആളുകളെ ഈ സ്ഥാനത്തേയ്‌ക്ക് ചുമതലപ്പെടുത്തണം. ദുരന്തനിവാരണ സേനയെന്ന് പറയുന്നത് പലതരത്തിലുള്ളതാണ്. എല്ലാ ദുരന്തത്തേയും നേരിടാൻ അവർക്ക് കഴിയണം. അതിനാൽ കുറച്ച് തലയിൽ ആൾത്താമസമുള്ളയാളുകളെ ഈ പോസ്റ്റിൽ ചുമതലപ്പെടുത്തണമെന്നും മേജർ രവി പറഞ്ഞു.
ബാബുവിന്റെ മാതാപിതാക്കളുടെ ഗുരുത്വമോ ഭാഗ്യമോ കൊണ്ടാണ് കുട്ടി രക്ഷപെട്ടത്. സൈന്യത്തോട് കുടിക്കാൻ വെള്ളമാണ് കുട്ടി ആദ്യം ചോദിച്ചത്. ഇനിയെങ്കിലും ഇക്കാര്യങ്ങൾ ബുദ്ധിപരമായി പ്രവർത്തിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. കുറ്റപ്പെടുത്തുകയല്ല ഇത്, ഇനിയെങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നമുണ്ടാകാതെ നോക്കണം. വിവരമുള്ളവരെ ഇത്തരത്തിലുള്ള ചുമതല ഏൽപ്പിക്കണമെന്നും മേജർ രവി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരിൽ വിളിച്ച് ഇക്കാര്യങ്ങൾ അറിയിക്കാൻ സാധിക്കുമായിരുന്നെങ്കിൽ താൻ അങ്ങനെ ചെയ്‌തേനെ. തന്റെ കൈവശമുള്ള മുഖ്യമന്ത്രിയുടെ നമ്പറിൽ മെസേജ് അയച്ചാൽ ഇപ്പോൾ റിപ്ലേ കിട്ടാറില്ല. നേരത്തെ അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടാണ് ലൈവിൽ വന്ന് മുഖ്യമന്ത്രിയോട് ഇക്കാര്യം പറയുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും മേജർ രവി പറഞ്ഞു.
Comments