ഹൈദരാബാദ്: ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര ഒരുവിധത്തിലും കണ്ടക്ടർ അനുവദിക്കുകയുമില്ല. ഇപ്പോഴിതാ ടിക്കറ്റ് നൽകിയതിനെ തുടർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു കണ്ടക്ടർ. തെലങ്കാനയിലെ സർക്കാർ ബസിലെ കണ്ടക്ടർ ജി. തിരുപ്പതിയാണ് ടിക്കറ്റ് നൽകിയതിനെ തുടർന്ന് പ്രതിരോധത്തിലായിരിക്കുന്നത്.
ജീവനുള്ളവയ്‌ക്ക് ബസിൽ യാത്രചെയ്യണമെങ്കിൽ ടിക്കറ്റ് നിർബന്ധമാണ്. ഈ നിബന്ധന പാലിക്കുകയാണ് കണ്ടക്ടർ ചെയ്തത്. എന്നാൽ ജീവനുള്ള കോഴിക്കാണ് ഇയാൾ യാത്രചെയ്യാൻ ടിക്കറ്റ് ചാർജ്ജ് ഈടാക്കിയത്. ഗോദാവരി കാനിയിൽ നിന്നും കരിംനഗറിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദലിയ്‌ക്കും ഇയാളുടെ കോഴിയ്‌ക്കുമാണ് ടിക്കറ്റ് എടുക്കേണ്ടി വന്നത്.
ബസിൽ കോഴിയുമായി യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട തിരുപ്പതി യാത്രക്കാരനോട് കോഴിയ്‌ക്കും ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. ജീവനുള്ള മൃഗത്തോടൊപ്പം യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിയും ടിക്കറ്റ് എടുക്കണമെന്നാണ് തിരുപ്പതി ആവശ്യപ്പെട്ടത്. യാത്രക്കാരനായ മുഹമ്മദലി ആദ്യം ടിക്കറ്റ് ചാർജ്ജ് ഈടാക്കാൻ വിസമ്മതിച്ചെങ്കിലും പിന്നീട് ടിക്കറ്റ് എടുക്കുകയായിരുന്നു. 30 രൂപ ടിക്കറ്റാണ് യാത്രക്കാരനും കോഴിയ്‌ക്കും കണ്ടക്ടർ അടിച്ചു നൽകിയത്.
എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ഇതോടെ തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനും വിഷയത്തിൽ ഇടപെട്ടു. ജീവികളെ ബസുകളിൽ കയറ്റുന്നത് ശിക്ഷാർഹവും മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്നാണ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയിച്ചത്. യാത്രക്കാരനെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കരുതായിരുന്നു. ഇത് ചെയ്യാതെ ടിക്കറ്റ് അടിച്ച് യാത്ര ചെയ്യാൻ അനുവദിച്ചതിനാൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയിച്ചു.
Comments