ന്യൂഡൽഹി: വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആക്രമണം നടത്തി. തന്റെ പരാമർശങ്ങളോട് കേന്ദ്രസർക്കാർ പ്രതികരിച്ചില്ലെന്ന രാഹുൽഗാന്ധിയുടെ ആരോപണത്തിന് സഭയിൽ കേൾക്കാതെയും ശ്രദ്ധിക്കാതെയും ഇരിക്കുന്ന വ്യക്തിയ്‌ക്ക് എങ്ങനെ മറുപടി നൽകുമെന്നും ചേദിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങൾ അതത് മന്ത്രാലയങ്ങൾ നൽകിയിട്ടുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം താൻ ചില വിഷയങ്ങളിൽ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരെയെങ്കിലും ആക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല, അത് എന്റെ സ്വഭാവത്തിലും ഇല്ല. എന്നാൽ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ, മാദ്ധ്യമങ്ങൾ സഭയിൽ എന്റെ വാക്കുകൾ വ്യാഖ്യാനിച്ചേക്കാം.
ലോക്സഭയിലും രാജ്യസഭയിലും തന്റെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പാർട്ടിയെ കടന്നാക്രമിച്ചുവെന്ന കോൺഗ്രസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ”ഞങ്ങൾ ആരെയും ആക്രമിക്കുന്നില്ല, പകരം സംഭാഷണം നടത്തുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ‘ഞാൻ എല്ലാ വിഷയങ്ങളിലും വസ്തുതകൾ നൽകുകയും എല്ലാ വിഷയങ്ങളിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളിൽ, നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങൾ നൽകി, ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചു.
ഫെബ്രുവരി രണ്ടിന് ലോക്സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവേ തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഇന്ത്യ-ചൈന അതിർത്തി പ്രശ്നം എന്നിവയിൽ രാഹുൽ കേന്ദ്രത്തെയും പ്രധാനമന്ത്രി മോദിയെയും വിമർശിച്ചിരുന്നു. ഫെബ്രുവരി 7 ന്, രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് ലോക്സഭയിൽ മറുപടി പറയവേ, കോൺഗ്രസിന്റെ നയം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്നും അവർ ‘തുക്ഡെ തുക്ഡെ’ സംഘത്തിന്റെ നേതാവായി മാറിയെന്നും പ്രധാനമന്ത്രി മോദി കോൺഗ്രസിനെ വിമർശിച്ചു. അതുപോലെ ഫെബ്രുവരി 8ന് രാജ്യസഭയിൽ കോൺഗ്രസിന്റെ ചിന്തകളെ ‘അർബൻ നക്സലുകൾ’ ഹൈജാക്ക് ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.
Comments