ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരണം അറിയിച്ചത്. ”നിങ്ങൾക്ക് ധൈര്യം കാണിക്കണമെങ്കിൽ, അഫ്ഗാനിസ്താനിൽ ബുർഖ ധരിക്കാതെ അതൊന്ന് കാണിക്കൂ. സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂ”കങ്കണ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
ഹിജാബ് വിഷയത്തിൽ പ്രതികരിച്ച എഴുത്തുകാരൻ ആനന്ദ് രംഗനാഥന്റെ പോസ്റ്റും ഇതോടൊപ്പം കങ്കണ പങ്കുവെച്ചു. ഹിജാബ് ധരിക്കേണ്ടി വരുന്ന ആചാരം അടിച്ചമർത്തലാണെന്നും സ്ത്രീവിരുദ്ധമാണെന്നും ആനന്ദ് രംഗനാഥൻ നേരത്തെ പ്രതികരിച്ചിരുന്നു.
1973ലെയും ഇപ്പോഴത്തെയും ഇറാനിലെ ചിത്രം പങ്കുവെച്ച ആനന്ദ് രംഗനാഥന്റെ പോസ്റ്റാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ”ഇറാൻ.. 1973ലും ഇപ്പോഴും.. അമ്പത് വർഷത്തിനുള്ളിൽ ബിക്കിനിയിൽ നിന്ന് ബുർഖയിലേക്കാണ് രാജ്യം സഞ്ചരിച്ചത്.. ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ അതുതന്നെ ആവർത്തിക്കാൻ വിധിക്കപ്പെടുന്നു..” ഇതാണ് ആനന്ദ് രംഗനാഥന്റെ പോസ്റ്റിലുണ്ടായിരുന്നത്.
നീന്തൽ വസ്ത്രവും ബുർഖയും ധരിച്ച സ്ത്രീകളുടെ രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് അടിക്കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുള്ളത്. ഏകദേശം 50 വർഷത്തെ വ്യത്യാസമാണ് പോസ്റ്റ് സൂചിപ്പിച്ചത്. ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് പങ്കുവെച്ച കങ്കണ സ്വയം കൂട്ടിലടക്കാതെ സ്വതന്ത്രരാകാൻ പഠിക്കൂവെന്ന് ആവശ്യപ്പെടുന്നു.
Comments