വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ വിഭാഗം വിപ്ലവകരമായ മാറ്റത്തിലേക്ക്. ബ്ലാക് ഹ്വാക് ഹെലികോപ്റ്ററുകൾ വൈമാനികരില്ലാതെ പറത്തിയാണ് അമേരിക്ക ശ്രദ്ധനേടുന്നത്. അമേരിക്കയുടെ പ്രതിരോധ വിഭാഗമാണ് വൈമാനികനില്ലാതെ ഹെലികോപ്റ്റർ പറത്തുന്നതിൽ വിജയിച്ചത്.
ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രൊജക്ട് ഏജൻസിയുടെ(ഡാആർപി) എയർക്രൂ ലേബർ ഇൻ കോക്പിറ്റ് അട്ടോമേഷൻ സിസ്റ്റം എന്ന സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്. അമേരിക്കയുടെ യുഎച്ച്-60 എ ഹ്വാക് ഹെലികോപ്റ്ററാണ് പൂർണ്ണമായും പൈലറ്റ് രഹിതമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി പൈലറ്റില്ലാതെ അരമണിക്കൂർ നേരെ ഹെലികോപ്റ്റർ പറത്തി. കെന്റകിയിലെ സൈനിക കേന്ദ്രമായ ഫോർട്ട് കാംപെല്ലിൽ നിന്നാണ് ഹെലികോപ്റ്ററുകൾ പറന്നുയർന്നത്.
വൈമാനികർക്ക് പറന്നുകൊണ്ടിരിക്കേ ഹെലികോപ്റ്ററിനെ പൂർണ്ണമായും കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലേക്ക് മാറ്റാനാകും. പറക്കുന്നതിനിടെ വിവിധ ദൗത്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും. യുദ്ധമേഖലയിലും ദുരന്തമേഖലയിലും ഏറെ നിർണ്ണായകമായ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റാവുന്ന വിധമാണ് രൂപകൽപ്പനയെന്നും ഡാർപാ അറിയിച്ചു. ഏറെ സുരക്ഷിതവും ആയാസരഹിതവുമാക്കി ഹെലികോപ്റ്റർ യാത്രകളെ മാറ്റാനാണ് ഇതുവഴി സാധിക്കുന്നതെന്നും അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു.
Comments