പാലക്കാട് : പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിഖ് പ്രമുഖ് സഞ്ജിത് കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 3 കോടതിയിലാണ് പോപ്പുലർ ഫ്രണ്ട് ബന്ധം വ്യക്തമാക്കുന്ന കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 20 പ്രതികളാണുളളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർ ഉൾപ്പെടെ നിലവിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന 10 പേരുടെ കുറ്റപത്രം ആണ് സമർപ്പിച്ചത്.
2186 പേജുളള കുറ്റപത്രത്തിൽ 350 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 10ജിബി വരുന്ന 24 സിസിടിവി ദ്യശ്യങ്ങളും 1000 ൽ അധികം ഫോൺ കോൾ റെക്കോർഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡിവൈഎസ്പി പി.സി ഹരിദാസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ബന്ധം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ നേരത്തെ അറസ്റ്റ് ചെയ്തത് ജാമ്യം ലഭിച്ച ഒരാൾ ഉൾപ്പെടെ ഇനിയും അറസ്റ്റ് ചെയ്യാത്ത 10 പേരുടെ കുറ്റപത്രം പിന്നീട് സമർപ്പിക്കും. ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം അടുത്ത ദിവസം തന്നെ കോടതിയിലേക്ക് നേരിട്ട് സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
നവംബർ 15 ന് രാവിലെയാണ് മമ്പ്രത്തിന് സമീപത്ത് വെച്ച് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ എത്തിയ അഞ്ചംഗ സംഘം ഭാര്യയ്‌ക്ക് മുന്നിൽ വെച്ചാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകം തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കെലാപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേരടക്കം 10 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇവർക്ക് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
കൊലപാതകത്തിന്റെ സൂത്രധാരിൽ ഒരാളും പ്രതികൾ എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായ നെന്മാറ അടിപ്പെരണ്ട മന്നംകുളമ്പ് അബ്ദുൽ സലാം (30), കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ജാഫർ സാദിഖ് (31), ഒറ്റപ്പാലം ചുനങ്ങാട് മനക്കൽ ഹൗസിൽ നിഷാദ് (നിസാർ 37), മുതലമട പുളിയന്തോണി നസീർ (35), കൊല്ലങ്കോട് കാമ്പ്രത്തുചള്ള പഴയ റോഡ് ഷാജഹാൻ (37), ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല ഷംസീർ (26), മുഖ്യ പ്രതികളിലൊരാളായ കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ഇൻഷ് മുഹമ്മദ് ഹഖ്, എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റ് പുന്നത്തല പുതുശ്ശേരി ഹൗസിൽ അബ്ദുൽ ഹക്കിം (45), മുഖ്യ ആസൂത്രകൻ കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റിൽ മുഹമ്മദ് ഹാറൂൺ (35) ഉൾപ്പെടെ 10 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
കൊലപാതകം നടത്താൻ പ്രതികൾ ഉപയോഗിച്ച കാറും ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പി പി.സി.ഹരിദാസ്, ഇൻസ്‌പെക്ടർമാരായ ഷിജു ഏബ്രഹാം, എ.ദീപകുമാർ, ജെ.മാത്യു, എം.ശശിധരൻ, എൻ.എസ്.രാജീവ്, എം.സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘമാണു മുഖ്യ പ്രതികളെ പിടികൂടിയത്.
എന്നാൽ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് അറിയിച്ചുകൊണ്ട് സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഹൈക്കോടതി ഫെബ്രുവരി 18ന് പരിഗണിക്കും.
Comments