ഹൈദരാബാദ് : കർണാടകയിലെ ഹിജാബ് വിഷയം മൗലികാവകാശവുമായി ബന്ധപ്പെട്ടതാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് ധരിച്ച് സ്‌കൂളിൽ കയറാൻ അനുവദിക്കാത്തത് ഭരണ ഘടനയുടെ ലംഘനമാണെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒവൈസിയുടെ പ്രതികരണം.
വിഷയത്തിൽ മൗനംപാലിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും ഒവൈസി കുറ്റപ്പെടുത്തി. ഹിജാബ് വിഷയത്തിലും, മുസ്ലീങ്ങളുടെ പ്രശ്‌നങ്ങളിലും പ്രതികരണം ആരായുമ്പോൾ കേൾക്കുന്നില്ലെന്ന് പറഞ്ഞ് അഖിലേഷ് യാദവ് ചോദ്യത്തെ തിരസ്‌കരിക്കും. എന്ത് സന്ദേശമാണ് ഇതിലൂടെ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭിക്കുന്നതെന്നും ഒവൈസി ചോദിച്ചു.
ഹിജാബ് വിഷയം മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ്. കർണാടകയിൽ സംഭവിച്ചത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നും ഒവൈസി പറഞ്ഞു.
ഒരു രാജാവിന് വേണ്ടിയല്ല വോട്ടുചെയ്യേണ്ടത്. മറിച്ച് വികസനത്തിന് വേണ്ടിയാണ്. തെരഞ്ഞെടുപ്പിൽ ഉത്പന്നങ്ങളെപ്പോലെ നിങ്ങളെ പരിഗണിക്കാത്ത ഒരേ ഒരു പാർട്ടി മാത്രമേയുള്ളൂ. അത് എഐഎംഐഎം ആണെന്നും ഒവൈസി കൂട്ടിച്ചേർത്തു. ഹിജാബ് വിഷയത്തിൽ നേരത്തെയും ഒവൈസി സമാനമായി പ്രതികരിച്ചിരുന്നു.
Comments