അമൃത്സർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോൺഗ്രസ് എംപി. ഭർത്താവ് അമരീന്ദർ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗർ ആണ് ബിജെപി വേദിയിലെത്തിയത്.
പട്യാല അർബനിൽ നിന്നുള്ള പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അമരീന്ദർ സിംഗ്. അമരീന്ദർ നയിക്കുന്ന പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയുടെ സഖ്യകക്ഷിയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അർബാനിൽ നിന്ന് ജനവിധി തേടുന്ന അമരീന്ദറിന് വേണ്ടിയാണ് സ്ഥലം എംപിയായ പ്രണീത് കൗർ ബിജെപി സംഘടിപ്പിച്ച പരിപാടിയിലെത്തിയത്.
കുടുംബാംഗമെന്ന നിലയിലാണ് അമരീന്ദർ പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയതെന്നും ഭർത്താവിനായി പ്രചാരണം നടത്തുമെന്നും പ്രണീത് കൗർ പ്രതികരിച്ചു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് കൗർ വിട്ടുനിൽക്കുന്നത് നേരത്തെ ചർച്ചയായിരുന്നു. ഇതോടെ പ്രണീത് കൗർ രാജിവെക്കണമെന്ന ആവശ്യം ഉയർന്നു. പട്യാലയിലെ കോൺഗ്രസ് സ്ഥാനാർഥി വിഷ്ണു ശർമയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ താൻ കുടുംബത്തോടൊപ്പമാണെന്നും എല്ലാത്തിനും വലുത് കുടുംബമാണെന്നും കൗർ പ്രതികരിച്ചു.
പഞ്ചാബിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. നവജ്യോത് സിംഗ് സിദ്ദുവിനോടുള്ള അതൃപ്തിയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ തഴയുന്ന സമീപനവുമാണ് രാജിയിലേക്ക് നയിച്ചത്. തുടർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.
Comments