കോഴിക്കോട്: കേരളത്തില്‍ തന്നെ ലോറിപ്പെരുമയ്‌ക്ക് പേരുകേട്ടൊരു നാടാണ് കോഴിക്കോട് കുന്നമംഗലം മുതല്‍ കൊടുവള്ളി വരെ നീളുന്ന പ്രദേശത്തെ ഗ്രാമങ്ങള്‍. പതിമംഗലം, ആരാമ്പ്രം, കൊട്ടക്കാവയല്‍ എന്നിവ ലോറിപ്പെരുമയില്‍ ശ്രദ്ധേയമാണ്. ലോറിയായിരുന്നു ഈ നാടിന്റെ ചോറ്. ചോരനീരാക്കി പണിയുന്നവന്റെ കലവറയായിരുന്നു ലോറികള്‍. ലോറികളില്ലാത്ത, ലോറി പണിക്കാരില്ലാത്ത് വീടുകള്‍ ഈ നാട്ടില്‍ കുറവായിരുന്നു. ഓണവും പെരുന്നാളും സമരകാലത്തും നിരനിരയായി നിര്‍ത്തിയിട്ട ലോറികള്‍ കൗതുക കാഴ്ചായിരുന്നു. ഇന്ന് ആ കാഴ്ചകളില്ല. എന്നാല്‍ ആ കൗതുകം കണ്ടവരുടെ ഓര്‍മകളില്‍ ഇപ്പഴും ഉയരുന്നുണ്ട് നിലയ്‌ക്കാത്ത ഹോണടികള്‍.
കൊട്ടക്കാവല്‍ ഗ്രാമത്തിലെ ലോറിപ്പരുമയെക്കുറിച്ച് ഗ്രാമവാസിയായ ലത്തീഫ് പൊയില്‍ത്താഴം ഗൃഹാതരുതയോടെ ഓര്‍ക്കുകയാണ്:
ശ്രദ്ധേയമായോരു നാടാണ് കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്തിനടുത്ത കൊട്ടക്കാവ് വയല്‍ എന്ന എന്റെ കൊച്ചുഗ്രാമം. വര്‍ഷങ്ങള്‍ക്കപ്പുറം ആഘോഷ നാളുകളിലും ഒഴിവ് ദിനങ്ങളിലും ഈ പ്രദേശം വഴി സഞ്ചരിക്കുന്നവരെ ആശ്ചര്യഭരിതരും അത്ഭുത സ്തബ്ധരുമാക്കുന്ന വിസ്മയക്കാഴ്ച സമ്മാനിച്ചിരുന്നനാട്. കാടിളക്കിയെത്തുന്ന ആനക്കൂട്ടത്തെപ്പോലെ റോഡിന്റെ ഇരുവശങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്ന ലോറികളെ കാണാന്‍ എന്തൊരു ചന്തമായിരുന്നു. വര്‍ണാഭമായ ആനച്ചന്തം…!
വിവാഹത്തിനും ആഘോഷത്തിനും സമ്മേളനത്തിനും വിരുന്നിനുമെല്ലാം ലോറികളെ ആശ്രയിച്ചിരുന്ന ആ സുന്ദര സുരഭില ലോറിക്കാലം എന്റെ കുട്ടിക്കാലത്തെ മറക്കാത്ത ഓര്‍മ ചെപ്പുകളിലിന്നും മായാതിരിപ്പുണ്ട്. അന്ന് ആനചന്തമുള്ള ലോറികളുടെ വളയം പിടിക്കുന്നവരെ കരുത്തരുടെ പ്രതീകമായായിട്ടായിരുന്നു നാടും സമൂഹവും നോക്കിക്കണ്ടിരുന്നത്.സര്‍ക്കസ് കൂടാരത്തിലെ സാഹസികരേക്കാള്‍ അവരെ ഞങ്ങള്‍ നെഞ്ചേറ്റി. ലോറി ചക്രത്തോടൊപ്പം കാലചക്രവും കറങ്ങിക്കൊണ്ടിരുന്നു. ഒരു കാലത്ത് ഈ പ്രദേശത്തെ നൂറു ശതമാനം പേരുടേയും ജീവിതമാര്‍ഗ്ഗമായിരുന്ന ലോറിപ്പണി ഇന്ന് പത്ത് ശതമാനത്തിലെത്തി നില്‍ക്കുന്നതിന് പിന്നിലും കാരണങ്ങളേറെയാണ്. ഇന്ധന വില വര്‍ധനവ്, തൊഴില്‍ മാന്ദ്യം അറ്റകുറ്റപ്പണികളിലെ ചിലവ് വര്‍ദ്ധനവ്, വാടകക്കുറവ്, ടാക്‌സ് വര്‍ധനവ്, സ്പയര്‍പാട്‌സുകളുടെ ലഭ്യതക്കുറവ്. യുവാക്കളുടെ പ്രവാസ താല്‍പര്യം, ലോക് ഡൗണ്‍ തുടങ്ങിയ അതില്‍ ചിലതു മാത്രം.
അസംഘടിത തൊഴില്‍ മേഖലയില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഗവണ്‍മെന്റ് നല്‍കുമ്പോള്‍ ലോറി തൊഴിലാളികള്‍ക്ക് അവര്‍ ചോര നീരാക്കി, ജീവന്‍ പണയം വെച്ച് ഉണ്ടാക്കുന്ന സമ്പാദ്യം നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ച് പിന്നിട് അതില്‍ നിന്നു തന്നെ അംശാദായം മാത്രം നല്‍കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന വിചിത്രവും ദു:ഖകരവുമായ വസ്തുതയാണിന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. മറ്റ് തൊഴിലുകള്‍ പരിചയമില്ലാത്തതിന്റെ പേരില്‍ മാത്രം ലോറിപ്പണി എടുക്കുന്നവരാണ് ഈ മേഖലയില്‍ ശേഷിച്ചവരില്‍ ഏറെപ്പേരും. കെട്ട് താലിയും അന്തിയുറങ്ങുന്ന കൊച്ചു വീടും സ്ഥലത്തിന്റെ ആധാരവും ചൂടും ചുട് കാറ്റുമേറ്റ് മണലാരണ്യത്തില്‍ ജീവിതം ഹോമിച്ച് ഒരുക്കിക്കൂട്ടി വെച്ചതും കൂട്ടി വാങ്ങിയ ജീവിതനൗകയാണ് മറ്റു ചിലര്‍ക്കെങ്കിലുമിന്ന് ലോറി.
പഴയ പ്രതാപത്തിന്റെ വിസ്മയക്കാലമോര്‍ത്ത് രോഗശയ്യയിലും പ്രായാധിക്യത്താലും കഴിയുന്ന ഒട്ടേറെ ലോറി തൊഴിലാളികളുണ്ട് ഈ പ്രദേശത്ത്. കേരളത്തില്‍ ലോറി തൊഴിലാളി ക്ഷേമത്തിനായി ഒരുപാട് സംഘടനകളും അസോസിയേഷനുകളുമുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ അവരുടെ കൂട്ടായ്മയായ വേദിയും വെല്‍ഫെയര്‍ ഓഫീസും കേരളത്തില്‍ ഒരു പക്ഷെ കൊട്ടക്കാവ് വയലില്‍ മാത്രമേ കാണൂ. ജീര്‍ണിച്ച വീട്, പുരനിറഞ്ഞ് നില്‍ക്കുന്ന പെണ്‍മക്കള്‍, അടുപ്പുകായാത്ത അടുക്കള, തൊഴിലിടങ്ങളിലെ അപകടങ്ങളാല്‍ അംഗവൈകല്യം സംഭവിച്ചവര്‍, അനാഥരായവര്‍ ബാധ്യതകളുടെ മാറാപ്പ് ചുമന്നൊടിഞ്ഞ മുതകുമായി ജീവിതം തള്ളിനീക്കുന്നവര്‍.
ഇവര്‍ക്കൊക്കെ താങ്ങും തണലുമാവുകയാണ് സഹജീവികളായ സ്‌നേഹം ഹൃദയത്തില്‍ ചാലിച്ച ഇവിടെത്തെ ഒരു പറ്റം യുവാക്കള്‍. ഈ വരുന്ന ഇരുപതാം തിയ്യതി ഞായറാഴ്ച ബിരിയാണി ചലഞ്ചുമായി ഇറങ്ങുകയാണവര്‍. അവര്‍ പൊതിഞ്ഞു നല്‍കുന്ന നന്മയുടെയും കരുണയുടെയും ആ ബിരിയാണിപ്പൊതിയില്‍ ഒരായിരം സുകൃതങ്ങളുടെ സ്‌നേഹ രുചികൂട്ട് നിറഞ്ഞിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ലോറി ജിവിതത്തിനിടയില്‍ അകാലത്തില്‍ സഡന്‍ ബ്രൈക്കിട്ട് നമ്മോട് വിട പറഞ്ഞവര്‍ക്ക് നിത്യശാന്തി നേരുന്നു. ലോറി ഗ്രാമത്തെപ്പറ്റി ലത്തീഫിന്റെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.
.
Comments