ചണ്ഡിഗഡ്: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം പഞ്ചാബിലെത്തിയത്. ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ തന്റെ ആദ്യ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമായിരുന്നു ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ അദ്ദേഹം നടത്തി. ജാതി,മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും പ്രവേശനമുള്ള ക്ഷേത്രമാണ് സുവർണ്ണക്ഷേത്രം.
സിഖ് മതക്കാർക്ക് ആരാധനയ്ക്കായി ഒരു കേന്ദ്ര സ്ഥാനം വേണമെന്നത് അഞ്ചാമത്തെ ഗുരു അർജൻ സിംഗിന്റെ ആശയമായിരുന്നു. ഹർമന്ദിർ സാഹിബ് എന്ന സുവർണ്ണ ക്ഷേത്രം ഈ ആശയത്തിന്റെ ഫലമായി ഉണ്ടായതാണ്. ഈ ക്ഷേത്രത്തിന്റെ രൂപകല്പന നിർവഹിച്ചതും ഗുരു അർജൻ സിംഗ് തന്നെയാണ്. ശ്രീ ദർബാർ സാഹിബ് എന്നും സുവർണ്ണ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
അതിനിടെ പഞ്ചാബിൽ കോൺഗ്രസിനേയും പഞ്ചാബ് സർക്കാരിനേയും അമിത് ഷാ രൂക്ഷമായാണ് വിമർശിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിയ്ക്ക് എങ്ങനെ സംസ്ഥാനത്തെ മുഴുവൻ സുരക്ഷിതമാക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചിരുന്നു. സിഖുകാരുടെയും ഹിന്ദുക്കളുടെയും മതപരിവർത്തനം പഞ്ചാബിലെ ഒരു പ്രധാന പ്രശ്നമാണ്. ചരൺജിത് ചന്നിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനോ ആം ആദ്മി പാർട്ടിക്കോ ഈ മതപരിവർത്തനങ്ങൾ തടയാൻ കഴിയില്ല. ഇത്തരം മതപരിവർത്തനങ്ങൾ തടയാൻ ബിജെപിയ്ക്കേ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുക. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്നാണ് അമരീന്ദർ സിംഗ് ഇത്തവണയും മത്സരിക്കുന്നത്. അമരീന്ദറിന്റെയും കുടുംബത്തിന്റെയും ശക്തി കേന്ദ്രമായ പട്യാലയിൽ നിന്നും നാല് പ്രാവശ്യം അമരീന്ദർ മത്സരിച്ച് വിജയിച്ചിരുന്നു.
Comments