ലാംഗ്താബാൽ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസന സൗകര്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്‌ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും ജനങ്ങളെ ദുരിതത്തിലേക്ക് മാത്രമാണ് കോൺഗ്രസ് തള്ളിവിട്ടതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാജ്‌നാഥ് സിംഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
നരേന്ദ്രമോദി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുഖച്ഛായയാണ് മാറ്റിക്കൊ ണ്ടിരിക്കുന്നത്. ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണ വികാസത്തിന് പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കോൺഗ്രസ് എന്നും വടക്കുകിഴക്കൻ മേഖലയ്‌ക്ക് നേരെ മുഖം തിരിച്ചവരാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും മേഖലയിൽ പിടിമുറുക്കാൻ കാരണം കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
മണിപ്പൂർ ഇന്ന് അക്രമങ്ങളുടെ കേന്ദ്രമല്ല. മറിച്ച് വികസനമാണ് ഇവിടത്തെ മുഖമുദ്ര. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നൂറുശതമാനം നീതിപുലർത്താൻ ബിജെപിയ്‌ക്കായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ രംഗത്തും വാണിജ്യവ്യാപാര രംഗത്തും ദേശീയ മുഖ്യ ധാരയിലേക്ക് വടക്കുകിഴക്കൻ മേഖലയെ ചുരുങ്ങിയ കാലം കൊണ്ട് എത്തിക്കാനും നരേന്ദ്രമോദി സർക്കാറിനായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments